കേരള ബ്രാഹ്മണസഭയുടെ ധർമ്മ ശ്രേഷ്ഠ അവാർഡ് ഡോ. എസ്. മാധവന്
തിരുവനന്തപുരം: ഒരു പ്രത്യേക മതവിഭാഗത്തിന്റെ താത്പര്യത്തിന് വേണ്ടി ജില്ലാ കളക്ടറെ മാറ്റിയത് മതേതര സർക്കാരിന് ചേർന്നതല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആലപ്പുഴയിലും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും ഒരുവിഭാഗം പ്രതിഷേധം നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ ജനവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് വിശദീകരിക്കുന്ന സർക്കാർ എന്തുകൊണ്ട് ശബരില യുവതീ പ്രവേശനത്തിനെതിരെ സമരം ചെയ്തവരുടെ വികാരം കണ്ടില്ലെന്നും മുരളീധരൻ ചോദിച്ചു. ശ്രീ ശങ്കര ജയന്തിയോടനുബന്ധിച്ച് കേരള ബ്രാഹ്മണസഭ സംസ്ഥാന സമിതി ഏർപ്പെടുത്തിയ ധർമ്മ ശ്രേഷ്ഠ പുരസ്‌കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിന്റെ ശിലാസ്ഥാപനഘട്ടത്തിലും മറ്റു സുപ്രധാന ചടങ്ങുകളിലും നരേന്ദ്രമോദി താൻ വിശ്വസിക്കുന്ന മതത്തിന്റെ ആചാരങ്ങൾ പരസ്യമായി അനുഷ്ഠിക്കുന്നത് മതപ്രീണനമാണെന്ന് വരുത്തിതീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ അദ്ധ്യക്ഷത വഹിച്ചു. അദ്വൈത സിദ്ധാന്ത പ്രചാരണം, ആദ്ധ്യാത്മിക രംഗത്തെ സേവനം, സംസ്‌കൃത ഭാഷാ പരിപോഷണ എന്നിവ കണക്കിലെടുത്ത് ബ്രാഹ്മണസഭാ സംസ്ഥാന സമിതി നൽകിവരുന്ന ധർമ്മശ്രേഷ്ഠ പുരസ്‌കാരം പ്രൊഫസർ ഡോ. എസ്. മാധവന് കേന്ദ്രമന്ത്രി നൽകി. ജില്ലാ പ്രസിഡന്റ് എച്ച്. ഗണേഷ്, പുത്തൻ തെരുവ്, ഉപസഭാ പ്രസിഡന്റ് ആർ. സുരേഷ്, ദക്ഷിണമേഖലാ അദ്ധ്യക്ഷൻ കെ. കോദണ്ഡരാമയ്യർ, ദക്ഷിണ മേഖലാ സെക്രട്ടറി ടി.എസ്. ജയരാമൻ, സംസ്ഥാന യുവജന വിഭാഗം അദ്ധ്യക്ഷൻ ഡോ. ശങ്കർ സേതുരാമൻ, ജില്ലാ സെക്രട്ടറി ടി.എസ്. മണി, ഫോർട്ട് വാർഡ് കൗൺസിലർ എസ്. ജാനകി അമ്മാൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |