ന്യൂഡൽഹി: ബീഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധൻ സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസവോട്ടെടുപ്പ് ആഗസ്റ്റ് 24ന് നടത്തും. കേവല ഭൂരിപക്ഷത്തിന് 122 സീറ്റ് വേണമെന്നിരിക്കെ നിതീഷിന് 165 എം.എൽ.എമാരുടെ പിന്തുണയുണ്ട്. അതിനിടെ ആഗസ്റ്റ് 16ന് മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണ് സൂചന.
ഇന്നലെ മുഖ്യമന്ത്രി നിതീഷും ഉപമുഖ്യമന്ത്രി തേജസ്വി യാദവും പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് വിശ്വാസവോട്ടെടുപ്പിന്റെ തിയതി നിശ്ചയിച്ചത്. മന്ത്രിസഭാ വികസനം സംബന്ധിച്ചും ഏകദേശ ധാരണയുണ്ടാക്കിയതായി അറിയുന്നു. ആർ.ജെ.ഡിക്കായിരിക്കും കൂടുതൽ മന്ത്രിസ്ഥാനം. കോൺഗ്രസിന് 2-3 മന്ത്രിമാരുണ്ടാകും. സഖ്യകക്ഷിയായ എച്ച്.എ.എമ്മിന് ഒരു മന്ത്രിസ്ഥാനവും ലഭിച്ചേക്കാം. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി വഹിക്കണമെന്നാണ് ജെ.ഡി.യുവിന്റെ നിലപാട്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം വിട്ട നിതീഷ് ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് ആർ.ജെ.ഡി നേതൃത്വത്തിലുള്ള മഹാഗഡ്‌ബന്ധനുമായി കൈകോർത്ത് എട്ടാം തവണയും മുഖ്യമന്ത്രിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |