ന്യൂഡൽഹി: ദയാവധത്തിന് വിധേയനാകാൻ സുഹൃത്ത് യൂറോപ്പിലേക്ക് പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് മലയാളി യുവതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ദീർഘകാലമായി ന്യൂറോ ഇൻഫ്ലമേറ്ററി രോഗ ബാധിതനായ സുഹൃത്ത് സ്വിറ്റ്സർലന്റിൽ ദയാവധത്തിന് വിധേയനാകാൻ ശ്രമിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. ഇതിനകം ഈ ആവശ്യത്തിനായി സ്വിറ്റ്സർലന്റ് സന്ദർശിച്ചതായും ദയാവധത്തിനുള്ള അപേക്ഷ സ്വീകരിച്ചതായും അറിയുന്നു. ആഗസ്റ്റ് അവസാനത്തോടെ തീരുമാനമുണ്ടായേക്കുമെന്നും ഹർജിയിൽ വ്യക്തമാക്കി.
ദയാവധം സ്വീകരിക്കാനുള്ള 48കാരന്റെ ഉറച്ച തീരുമാനം പ്രായമായ മാതാപിതാക്കളെയും ദയനീയമായ ബാധിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷ ഇപ്പോഴും അവർക്കുണ്ട്. ഈ അവസരത്തിൽ തെറ്റായ അവകാശവാദത്തോടെ യാത്രാ ക്ലിയറൻസിന് അപേക്ഷിച്ച സുഹൃത്തിന്റെ എമിഗ്രേഷൻ നിരസിക്കാൻ വിദേശകാര്യ വകുപ്പിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഇയാളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനും ആവശ്യമായ വൈദ്യ സഹായം നൽകാനുമായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹർജി അടുത്തയാഴ്ച്ച പരിഗണിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |