ജയ്‌പൂർ : രാജസ്ഥാനിൽ ഉന്നതജാതിക്കാർക്കായി മാറ്റിവച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അദ്ധ്യാപകൻ മർദ്ദിച്ച ദളിത് ബാലൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കടുത്ത വിമർശനം ഉയരുന്നു. പ്രതിപക്ഷത്തുള്ള ബി.ജെ.പിയിൽ മാത്രമല്ല സ്വന്തം പാർട്ടിയിൽ പോലും മുഖ്യമന്ത്രിക്കെതിരെ അതൃപ്തി പ്രകടമാണ്. ഒമ്പത് വയസുകാരന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് എം.എൽ.എ പനാചന്ദ് മേഖ്വാളും 12 കൗൺസിലർമാരും മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചിരുന്നു. ജാതിവിവേചനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളിൽ പൊലീസ് ഉടനടി പ്രവർത്തിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഗെഹ്‌ലോട്ട് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റും വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തി. പാർശ്വവത്കരിക്കപ്പെടുന്ന സമൂഹത്തിന് സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സർക്കാരാണെന്ന് അദ്ദേഹം പ്രതികരിച്ചു. ദളിത് ബാലന്റെ മരണം സർക്കാരിന് നാണക്കേടാണ്. രാജസ്ഥാനിലെ ദളിതുകൾക്ക് നീതി ഉറപ്പാക്കാൻ എന്ത് കൊണ്ട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഗെഹ്ലോട്ടിനോട് പറയുന്നില്ലെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം ട്വീറ്റ് ചെയ്തു. അതേസമയം, കേസ് അന്വേഷണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കുട്ടിയുടെ കുടുംബത്തിന് എത്രയും വേഗം നീതി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |