ഗുലാംനബിക്കു പിന്നാലെ രണ്ടു നേതാക്കൾ കൂടി രാജി നൽകി
ന്യൂഡൽഹി: ചൊവ്വാഴ്‌ച ജമ്മു-കാശ്‌മീരിലെ പ്രചാരണ കമ്മിറ്റി അദ്ധ്യക്ഷനായി നിയമിച്ച് മണിക്കൂറുകൾക്കം മുതിർന്ന നേതാവ് ഗുലാം നബി ആസാദ് അതൃപ്‌തി പരസ്യമാക്കി രാജിവച്ചത് ഹൈക്കമാൻഡിന് തിരിച്ചടിയായി. രാഷ്‌ട്രീയകാര്യ സമിതി സ്ഥാനവും അദ്ദേഹം രാജിവച്ചു. ഗുലാം നബിക്കു പിന്നാലെ മുൻ എം.എൽ.എ ഗുൽസാർ അഹമ്മദ് വാണി പ്രദേശ് തിരഞ്ഞെടുപ്പ് സമിതി അംഗത്വവും മറ്റൊരു നേതാവ് ഹാജി അബ്‌ദുൾ റാഷിദ് ദർ കോ-ഒാർഡിനേഷൻ കമ്മിറ്റിയിലെ അംഗത്വവും രാജിവച്ചു.
ആരോഗ്യ കാരണങ്ങളാൽ പദവികൾ വഹിക്കാനാകില്ലെന്ന് കാണിച്ചാണ് ഗുലാം നബി ആസാദ് രാജിവച്ചതെങ്കിലും പ്രചാരണ സമിതി അടക്കം രൂപീകരിച്ചതിലുള്ള ഭിന്നതയാണ് രാജിക്ക് കാരണമെന്ന് കോൺഗ്രസ് നേതാവ് അശ്വനി ഹണ്ട വെളിപ്പെടുത്തി. ജമ്മു-കാശ്‌മീരിലെ പ്രവർത്തകരുടെ മനസ്സറിയാതെയുള്ള നിയമനങ്ങളാണ് ഹൈക്കമാൻഡ് നടത്തിയതെന്നും നേതാക്കൾ പറയുന്നു.
ജമ്മു-കാശ്‌മീരിലേക്ക് ഒതുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഗുലാം നബി ആസാദ് രാജിവച്ചതെന്നും വിലയിരുത്തപ്പെടുന്നു. പാർട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതി അംഗമായ ആളെ സംസ്ഥാന സമിതിയിലേക്ക് അയയ്‌ക്കുന്നത് തരംതാഴ്‌ത്തൽ ആണെന്നാണ് ഗുലാം നബിയുമായി അടുപ്പമുള്ള നേതാക്കളുടെ അഭിപ്രായം. ഗുലാം നബിക്ക് രാജ്യസഭാംഗമായി തുടരാൻ താത്പര്യമുണ്ടായിട്ടും ഹൈക്കമാൻഡ് അവസരം നൽകിയിരുന്നില്ല.
നേതൃമാറ്റവും പാർട്ടിക്കുള്ളിൽ ജനാധിപത്യവും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ജി-23 ഗ്രൂപ്പ് നേതാക്കളിൽ പ്രമുഖനായ ആസാദിനെ നേതൃത്വം പിന്നീട് വിശ്വാസത്തിലെടുക്കുകയും നീണ്ട ഇടവേളയ്‌ക്ക് ശേഷം അദ്ദേഹം കഴിഞ്ഞ മാസം എ.ഐ.സി.സി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തുകയും ചെയ്‌തിരുന്നു. ആസാദിനെ ജമ്മു-കാശ്‌മീർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കമെന്നറിയുന്നു. എന്നാൽ, ആസാദ് മനസ്സ് തുറന്നിട്ടില്ല.
ആസാദിന്റെ അടുത്ത സഹായിയായ ഗുലാം അഹമ്മദ് മിറിന് പകരം വികാർ റസൂൽ വാണിയെ പി.സി.സി അദ്ധ്യക്ഷനാക്കിയതിലും ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. മുതിർന്ന നേതാക്കളോട് ആലോചിക്കാതെ എടുത്ത തീരുമാനമാണെന്ന് റാഷിദ് ധാർ പറഞ്ഞു. അദ്ദേഹം പ്രാഥമികാംഗത്വവും രാജിവച്ചിട്ടുണ്ട്. 2009-14 കാലത്തെ ഒമർ അബ്‌ദുള്ള സർക്കാരിൽ മന്ത്രിയായിരുന്ന ആളാണ് പുതിയ പി.സി.സി അദ്ധ്യക്ഷൻ വാണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |