SignIn
Kerala Kaumudi Online
Thursday, 25 April 2024 5.55 PM IST

ബി.ജെ.പി പാർലമെന്ററി ബോർഡ്: യെദിയൂരപ്പ അകത്ത്,​ ഗഡ്കരി പുറത്ത്,​ യോഗിയെ തഴഞ്ഞു, ചൗഹാനെയും ഒഴിവാക്കി

yed

ന്യൂഡൽഹി: എട്ടു വർഷത്തിനുശേഷം ബി.ജെ.പിയുടെ ഉന്നതാധികാര സമിതിയായ പാർലമെന്ററി ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ, കേന്ദ്രമന്ത്രിയും മുൻ ദേശീയ അദ്ധ്യക്ഷനുമായ നിതിൻ ഗഡ്കരിയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പുറത്തായി. മോദിയുടെ പിൻഗാമിയെന്ന് അണികൾ വിശേഷിപ്പിച്ചിരുന്ന യു.പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിനെ പരിഗണിച്ചുമില്ല. എന്നാൽ, പാർട്ടി തീരുമാനപ്രകാരം മുഖ്യമന്ത്രി സ്ഥാനങ്ങൾ ഒഴിയേണ്ടിവന്ന കർണാടകയിലെ ബി.എസ്. യെദിയൂരപ്പയെയും അസാമിലെ സർബാനന്ദ് സോണോവാളിനെയും ഉൾപ്പെടുത്തി. സോണാേവാൾ ഇപ്പോൾ കേന്ദ്ര ഷിപ്പിംഗ് മന്ത്രികൂടിയാണ്. പാർട്ടി പദവികൾക്കുള്ള പ്രായപരിധി 75 എന്ന ധാരണ നിലനിൽക്കേയാണ് 77 കാരനായ യെദിയൂരപ്പയെ ഉൾപ്പെടുത്തിയത്. 63 കാരനായ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി തെറിക്കുകയും ചെയ്തു. യോഗി ആദിത്യനാഥിന് അവസരം കൊടുക്കാതിരുന്നത് തീവ്ര ഹിന്ദുത്വ നിലപാടുള്ളവരുടെ അതൃപ്തി ക്ഷണിച്ചുവരുത്തുമെങ്കിലും 2024ലെ പൊതുതിരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി വോട്ട് കുറയാതിരിക്കാനാണ് അകറ്റിനിറുത്തുന്നതെന്ന് സൂചനയുണ്ട്. 2029ലെ തിരഞ്ഞെടുപ്പിലും മോദി പ്രഭാവം നിലനിറുത്താനാണ് അമിത് ഷാ തന്ത്രം മെനയുന്നത്.

പിൻവലിക്കേണ്ടിവന്ന വിവാദമായ കാർഷിക ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന പഞ്ചാബിൽനിന്ന് സിക്കുകാരനായ ഇഖ്ബാൽ സിംഗ് ലാൽപുരയെയും പാർലമെന്ററി ബോർഡിൽ ഉൾപ്പെടുത്തി. പഞ്ചാബിലെ ആം ആദ്മി സർക്കാരിനെതിരെ ബി.ജെ.പിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

പാർട്ടിയുടെ നയപരവും സംഘടനാപരവുമായ എല്ലാ നിർണ്ണായക തീരുമാനങ്ങളുമെടുക്കുന്ന ഏറ്റവും ഉയർന്ന പതിനൊന്നംഗ സംഘടനാ സമിതിയാണ് പാർലമെന്ററി ബോർഡ്. ജെ.പി.നദ്ദ പ്രസിഡന്റായശേഷമുള്ള ആദ്യ അഴിച്ചുപണിയാണ്. അമിത് ഷാ പ്രഡിഡന്റായപ്പോഴാണ് 2014ൽ എൽ.കെ. അദ്വാനിയെയും മുരളീമനോഹർ ജോഷിയെയും ഒഴിവാക്കിയത്. പഴയ നേതൃനിരയിൽ നിന്ന് രാജ്നാഥ് സിംഗ് മാത്രമാണ് സമിതിയിലുള്ളത്.

പതിനഞ്ചംഗ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിൽ നടന്ന അഴിച്ചുപണിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്, കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്, ഓം മാത്തൂർ, മഹിള മോർച്ച അദ്ധ്യക്ഷ വനതി ശ്രീനിവാസൻ എന്നിവരെ ഉൾപ്പെടുത്തിയപ്പോൾ മുൻ കേന്ദ്ര മന്ത്രി ഷാനവാസ് ഹുസൈൻ, കേന്ദ്ര മന്ത്രി ജുവൽ ഒറാം എന്നിവരെ ഒഴിവാക്കി.

പാർലമെന്ററി ബോർഡ്

1. ജെ.പി. നഡ

2. നരേന്ദ്രമോദി

3. അമിത് ഷാ

4. രാജ്നാഥ് സിംഗ്

5. ബി.എൽ. സന്തോഷ്

6. ബി.എസ്. യെദിയൂരപ്പ

7. ഇക്ബാൽ സിംഗ് ലാൽപുര

8. സർബാനന്ദ് സോണോവാൾ

9. കെ.ലക്ഷ്മൺ (തെലങ്കാന)

10. സുധ യാദവ് (ഹരിയാന)

11. സത്യനാരായൺ ജതിയ (മദ്ധ്യപ്രദേശ് )

സൂചനകൾ

1. യു.പിയിൽ രണ്ടാംവട്ടവും അധികാരം പിടിച്ചെങ്കിലും യോഗി ആദിത്യനാഥിനെ മോദിയുടെ പകരക്കാരനായി അവതരിപ്പിക്കാൻ മോദി-അമിത് ഷാ കൂട്ടുകെട്ട് ആഗ്രഹിക്കുന്നില്ല

2. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ഭരണം നിലനിറുത്താൻ യെദിയൂരപ്പയുടെ സമുദായമായ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ വേണം. 18 ശതമാനം വോട്ടുകൾ ഇവർക്കാണ്.


3. ആർ.എസ്.എസിന്റെ പൂർണപിൻബലം ഇപ്പോൾ നിതിൻ ഗഡ്കരിക്കില്ല. 2014ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദിയെ അംഗീകരിക്കും മുമ്പ്, ഗഡ്കരിയെയാണ് ആർ.എസ്.എസ് ആ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്നത്.

4. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സമീപഭാവിയിൽ പദവി ഒഴിയേണ്ടിവരും. പലപ്പോഴായി 20വർഷം മുഖ്യമന്ത്രിയായി. ഭരണം പിടിക്കാൻ വഴിയൊരുക്കി കോൺഗ്രസിൽ നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുൻതൂക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, YEDU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.