ഡൽഹി ഹൈക്കോടതി ഉത്തരവ്
ന്യൂഡൽഹി:ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെങ്കിലും മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹിതയാകാമെന്നും വിവാഹശേഷമുള്ള ലൈംഗിക ബന്ധത്തിന്റെ പേരിൽ ഭർത്താവിനെതിരെ പോക്സോ കേസെടുക്കാനാവില്ലെന്നും ഡൽഹി ഹൈക്കോടതി.
ബീഹാറിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മാർച്ച് 11 ന് വിവാഹിതരായ മുസ്ലിം ദമ്പതികൾ സംരക്ഷണം തേടി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ജസ്റ്റിസ് ജസ്‌മീത് സിംഗിന്റെ ഉത്തരവ്.
മുസ്ലിം വ്യക്തിനിയമപ്രകാരം പെൺകുട്ടിക്ക് വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം വേണ്ടെന്നും 18 വയസിന് താഴെയാണെങ്കിലും വിവാഹ ശേഷം ഭർത്താവിനൊപ്പം താമസിക്കാൻ തടസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് 15 വയസും അഞ്ച് മാസവുമായിരുന്നു പ്രായമെന്നാണ് കുടുംബം പറയുന്നത്. എന്നാൽ ആധാർ കാർഡ് പ്രകാരം 19 വയസാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്നും ഗർഭിണിയാക്കിയെന്നുമുള്ള മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് ബലാത്സംഗം, പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. സംരക്ഷണം തേടി ഏപ്രിലിൽ ദമ്പതികൾ കോടതിയെ സമീപിച്ചു.
കോടതി നിരീക്ഷണം
18 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കുന്ന പോക്സോ നിയമം മുസ്ലിം നിയമത്തിനും ബാധകമാണ്. ഇരയും പ്രതിയും തമ്മിൽ വിവാഹം നടക്കാതിരിക്കുകയും വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം നടക്കുകയും അതിന് ശേഷം വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്താൽ കുറ്റമാണ്. ഈ കേസിൽ ചൂഷണമല്ല നടന്നത്. ഹർജിക്കാർ പ്രണയിച്ച് മുസ്ലിം നിയമപ്രകാരം വിവാഹിതരായ ശേഷമാണ് ശാരീരിക ബന്ധം പുലർത്തിയത്. വിവാഹ ശേഷം ഭാര്യാ ഭർത്താക്കന്മാരായി ഒരുമിച്ച് ജീവിച്ചു. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി പരാതിയില്ല.നിയമാനുസൃതമായി വിവാഹിതരായ ഹർജിക്കാർക്ക് ദാമ്പത്യം നിഷേധിക്കാനാകില്ല. അവർ വേർപിരിഞ്ഞാൽ ഗർഭസ്ഥ ശിശുവിനും വീട്ടുകാരുടെ ശത്രുതയുളള പെൺകുട്ടിക്കും ആഘാതമാകും.
സമാനമായ കേസിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത് സർ ദിൻഷ ഫർദുൻജി മുല്ലയുടെ പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ എന്ന പുസ്തകം പ്രതിപാദിച്ചാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |