ന്യൂഡൽഹി: കെട്ടിട നിർമ്മാണ തൊഴിലാളികൾ രാജ്യത്തെ തൊഴിൽ മേഖലയുടെ അവിഭാജ്യ ഘടകമാണെന്നും അവരുടെ ക്ഷേമത്തിനായുള്ള 'സെസ്' പൂർണ്ണമായും ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. കെട്ടിട നിർമ്മാണ സെസിൽ ഏകദേശം 38,000 കോടി രൂപ സംസ്ഥാനങ്ങൾ വിനിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിൽ മന്ത്രിമാരുടെ ദേശീയ സമ്മേളനത്തെ വീഡിയോ കോൺഫറൻസിംഗിൽ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറിയതിന്റെ ആനുകൂല്യം നമ്മുടെ തൊഴിലാളികൾക്കും ലഭിക്കുന്നുണ്ട്. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയ്‌ക്കായുള്ള ഇ-ശ്രം പോർട്ടലുമായി സംസ്ഥാന പോർട്ടലുകളെ സംയോജിപ്പിക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.
പഴയ നിയമങ്ങൾ ഇല്ലാതാക്കുന്ന സർക്കാർ തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കുകയും ലളിതമാക്കുകയും ചെയ്യുന്നുണ്ട്. 29 തൊഴിൽ നിയമങ്ങൾ 4 ലളിതമായ തൊഴിൽ കോഡുകളാക്കി കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ, സാമൂഹിക സുരക്ഷ, ആരോഗ്യ സുരക്ഷ എന്നിവയും തൊഴിലാളികളുടെ ശാക്തീകരണവും ഉറപ്പാക്കി.
മാറുന്ന സാഹചര്യത്തിനനുസരിച്ച് തൊഴിൽ രീതികളിൽ വരുന്ന മാറ്റങ്ങൾ പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. വർക്ക് ഫ്രം ഹോം സാഹചര്യം, മാറുന്ന തൊഴിൽ സമയം തുടങ്ങിയവയുമായി ഇണങ്ങിച്ചേരണം. ഇതിന്റെ ഗുണങ്ങൾ സ്ത്രീകൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വിജയം മനുഷ്യവിഭവത്തെ എപ്രകാരം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദഗ്‌ദ്ധരായ തൊഴിലാളികളിലൂടെ ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. ഇതിനായി പല രാജ്യങ്ങളുമായും ഇന്ത്യ മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്ത കരാറുകളിൽ ഒപ്പുവയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |