ന്യൂഡൽഹി:പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിന് തെളിവില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട്. പരിശോധിച്ച 29 ഫോണുകളിൽ അഞ്ചെണ്ണത്തിൽ ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയെങ്കിലും പെഗാസസ് ആണെന്നതിന് തെളിവില്ലെന്നാണ് ജസ്റ്റിസ് ആർ.രവീന്ദ്രൻ അദ്ധ്യക്ഷനായ സമിതി സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്.
കേന്ദ്ര സർക്കാർ അന്വേഷണവുമായി സഹകരിച്ചില്ല. ഫോൺ നിരീക്ഷണം ചെറുക്കാൻ നിയമ നിർമ്മാണം നടത്തണം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തടയാൻ ശക്തമായ നിയമം ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 600ലേറെ പേജുള്ള റിപ്പോർട്ട് കോടതി അംഗീകരിച്ചു. രഹസ്യ വിവരങ്ങൾ ഉള്ളതിനാൽ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ കോടതി പുറത്ത് വിട്ടിട്ടില്ല. സ്വകാര്യ വിവരങ്ങളുമുണ്ട്. സാങ്കേതിക സമിതിയുടെ റിപ്പോർട്ട് പുറത്ത് വിടാനാകില്ല. ജസ്റ്റിസ് രവീന്ദ്രൻ റിപ്പോർട്ട് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സാങ്കേതിക റിപ്പോർട്ടിലെ എന്തെല്ലാംപുറത്ത് വിടാമെന്ന് നാലാഴ്ച്ചയ്ക്ക് ശേഷം കോടതി തീരുമാനിക്കും.
ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഇന്ത്യയിലും ഉപയോഗിച്ചു എന്ന റിപ്പോർട്ടിനെ തുടർന്നാണ് സുപ്രീം കോടതി ജസ്റ്റിസ് ആർ.വി രവീന്ദ്രൻ സമിതിയെ നിയോഗിച്ചത്. സാങ്കേതിക കമ്മിറ്റിയുടെ രണ്ട് റിപ്പോർട്ടുകളും രവീന്ദ്രൻ സമിതിയുടെ ഒരു റിപ്പോർട്ടുമാണ് കോടതിയിൽ സമർപ്പിച്ചത്. പെഗാസസ് സോഫ്റ്റ്‌വെയർ ഇന്ത്യ വാങ്ങിയോ എന്ന സമിതിയുടെ ചോദ്യത്തിന് കേന്ദ്ര സർക്കാർ മറുപടി നൽകിയില്ല. ഇക്കാര്യം റിപ്പോർട്ടിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചില്ല.
2021 ജൂലൈയിൽ മാദ്ധ്യമ സ്ഥാപനങ്ങളുടെയും അന്വേഷണാത്മക പത്രപ്രവർത്തകരുടെയും ഒരു കൺസോർഷ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പത്രപ്രവർത്തകർ , മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി 50,000 ത്തിലധികം ആളുകളുടെ ഫോണുകളിൽ പെഗാസസ് ഉപയോഗിച്ചതായി ആരോപണമുയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |