ന്യൂഡൽഹി: ബംഗളൂരു ഈദ്ഗാഹ് മൈതാനിയിൽ ഗണേശ ചതുർത്ഥി ആഘോഷം നടത്താമെന്ന കർണ്ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. വഖഫ് ബോർഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ട് ദിവസം തത്‌സ്ഥിതി തുടരണമെന്ന് ഇന്നലെ കേസ് അടിയന്തരമായി പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഗണേശ പൂജ മറ്റൊരിടത്ത് നടത്തണമെന്നും നിർദ്ദേശിച്ചു. ഈദ് ഗാഹ് മൈതാനിയിൽ മറ്റ് പരിപാടികൾ നടത്താൻ സാധിക്കുമോ എന്നത് സംബന്ധിച്ച വ്യക്തതയ്ക്കായി ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശം നൽകി.
ഇന്നലെ ആദ്യം ഹർജി പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിൽ അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് വിഷയം ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് വിടുകയായിരുന്നു. ഹർജി ബുധനാഴ്ച്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചപ്പോൾ ആഘോഷം ബുധനാഴ്ചയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് അടിയന്തര വാദം കേൾക്കാനായി 3.45ന് മൂന്നംഗ ബെഞ്ചിന് രൂപം നൽകി. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് വൈകുന്നേരം 4.30ന് ഹർജിയിൽ വാദം കേൾക്കാനിരുന്നു. കോടതിയുടെ പ്രവൃത്തി സമയം കഴിഞ്ഞ് 6.20 ന് ഉത്തരവിറക്കുകയായിരുന്നു.
ഈദ്ഗാഹ് മൈതാനം സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, റംസാൻ , ബക്രീദ് സമൂഹപ്രാർത്ഥനകൾക്കുമായി അനുവദിച്ച് കർണ്ണാടക ഹൈക്കോടതി സിംഗിൾ ജഡ്ജ് ജസ്റ്റിസ് ഹേമന്ദ് ചന്ദൻ ഗൗഡർ ഉത്തരവിട്ടിരുന്നു. എന്നാൽ, എല്ലാ മതപരമായ ആവശ്യങ്ങൾക്കും അനുവദിച്ച് കൊണ്ട് ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |