ന്യൂഡൽഹി: ഒക്‌ടോബറിൽ നടക്കുന്ന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം സൂചന നൽകിയതിന് പിന്നാലെ, ശശി തരൂർ എം.പി ജി -23 വിമത വിഭാഗത്തിന്റെ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയേറി. മത്സരിക്കാൻ ഔദ്യോഗിക വിഭാഗം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
പാർട്ടിയിൽ ഗാന്ധി കുടുംബത്തിന്റെ റിമോട്ട് കൺട്രോൾ ഭരണമെന്ന ആരോപണം ഇല്ലാതാക്കാൻ, ജനാധിപത്യ രീതിയിൽ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണ് എ.ഐ.സി.സി നേതൃത്വം നൽകുന്ന സൂചന. അദ്ധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിക്കുന്നതിനും ആരോഗ്യ കാരണങ്ങളാൽ സോണിയ വിട്ടു നിൽക്കുന്നതിനുമൊപ്പം പാർട്ടിയിൽ നിന്ന് രാജി വച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ഉയർത്തിയ ആരോപണങ്ങളും നിലപാട് മാറ്റത്തിന് കാരണമായി. ബി.ജെ.പിയുടെ 'കുടുംബവാഴ്‌ച' ആരോപണവും ഇതിലൂടെ പ്രതിരോധിക്കാം. ഗുലാം നബിയും കപിൽ സിബലും പുറത്തു പോയതോടെ ദുർബ്ബലമായ ജി23നെ ,മുഴുവൻ സമയ പ്രസിഡന്റെന്ന ആവശ്യം നിറവേറ്റി നിശബ്‌ദമാക്കാമെന്നും പാർട്ടി കരുതുന്നു. മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ,
മീരാകുമാർ, സുശീൽ കുമാർ ഷിൻഡെ തുടങ്ങിയവരും ഔദ്യോഗികപക്ഷ പട്ടികയിലുണ്ട്.
ജി 23ൽ നിന്ന് തരൂർ?
സംഘടനാ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് 2020ൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ച ജി23 ഗ്രൂപ്പിന്റെ നോമിനിയായി തരൂർ മത്സരിച്ചേക്കും. മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും വ്യക്തമായി പറയാൻ അദ്ദേഹം തയ്യാറായില്ല.
ഒരു കുടുംബത്തിന് മാത്രമേ പാർട്ടിയെ നയിക്കാൻ കഴിയൂ എന്ന വിശ്വാസം ജനാധിപത്യത്തിൽ നന്നല്ലെന്ന് തരൂർ പറഞ്ഞു.
ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച് ജയിക്കാനിടയില്ലെങ്കിലും തങ്ങളുന്നയിച്ച പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിൽ വിശദ ചർച്ചയാക്കാനാണ് ജി-23 ഗ്രൂപ്പിന്റെ നീക്കം.
തീരുമാനം ഭാരത് ജോഡോ യാത്രയ്‌ക്കു ശേഷം
ഒക്ടോബർ 17 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് സെപ്‌തംബർ 30 വരെ പത്രിക സമർപ്പിക്കാൻ സമയമുണ്ട്. സെപ്‌തംബർ 7ന് തുടങ്ങുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധി അതുകഴിഞ്ഞ് തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തമാക്കുക, രാഹുലിന് നേതൃനിരയിൽ തിരിച്ചുവരാനുള്ള വേദിയൊരുക്കുക എന്നീ ലക്ഷ്യങ്ങളാണ് ഭാരത് ജോഡോ യാത്രയ്ക്ക്.
ഒടുവിൽ കേസരി
24 വർഷം മുൻപ് സീതാറാം കേസരിയാണ് ഏറ്റവുമൊടുവിൽ ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് കോൺഗ്രസ് അദ്ധ്യക്ഷനായത്(1996 സെപ്തംബർ-1998 മാർച്ച്). തുടർന്ന് സോണിയ ഗാന്ധിക്കെതിരെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ജിതേന്ദ്ര പ്രസാദ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2017ൽ അദ്ധ്യക്ഷനായ രാഹുൽ ഗാന്ധി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് രാജിവച്ചു. സോണിയ അന്നു മുതൽ ഇടക്കാല അദ്ധ്യക്ഷ.
ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാൾ വരട്ടെ:ശശി തരൂർ
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന വാർത്ത നിഷേധിക്കാതെ ശശി തരൂർ എം.പി. മത്സരിക്കുമെന്നോ ,ഇല്ലെന്നോ ഇപ്പോൾ പറയില്ലെന്ന് തരൂർ പറഞ്ഞു. മൂന്നാഴ്ചയ്ക്കു ശേഷം ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കും. മത്സരം പാർട്ടിയെ ശക്തിപ്പെടുത്തും. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിക്കില്ലെന്ന് അവർ തന്നെ പറഞ്ഞു കഴിഞ്ഞു. ഗാന്ധി കുടുംബത്തിനു പുറത്തു നിന്ന് ഒരാൾ പാർട്ടി പ്രസിഡന്റാകട്ടെ- മാദ്ധ്യമ പ്രവർത്തകരോട് ശശി തരൂർ പറഞ്ഞു.
പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന രീതിയിൽ മാറ്റം ആവശ്യപ്പെട്ട് 2020 ആഗസ്റ്റിലാണ് തിരുത്തൽവാദി സംഘമായി ജി 23 രൂപപ്പെട്ടത്. അതിനെ നയിച്ച ഗുലാം നബി ആസാദ് പാർട്ടി വിട്ടതു ശരിയായില്ലെന്ന വികാരം സംഘാംഗങ്ങൾക്കിടയിലുണ്ട്. ഹൈക്കമാൻഡിന്റെ സ്ഥാനാർഥിയെ എല്ലാവരും അംഗീകരിച്ച്, പ്രസിഡന്റായി അവരോധിക്കുന്ന പതിവു രീതി പാർട്ടിയിൽ ഇക്കുറി അനുവദിച്ചു കൊടുക്കേണ്ടെന്നാണു സംഘത്തിലെ ഭൂരിപക്ഷാഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |