ന്യൂഡൽഹി: സുപ്രീം കോടതി രൂപീകരിച്ച ഭരണഘടനാ ബെഞ്ച് സെപ്തംബർ 13 മുതൽ വാദം കേൾക്കും. സാമ്പത്തിക സംവരണം, മുസ്ലിം വിഭാഗത്തിന്റെ പിന്നാക്ക പദവി എന്നിവയിലാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങളും മറ്റ് വിശദാംശങ്ങളും സെപ്തംബർ ആറിന് തീരുമാനിക്കും. ഒക്ടോബറോടെ ഈ കേസുകളിൽ വാദം കേൾക്കൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് ജെ.ബി. പർദ്ദിവാല എന്നിവരാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലുള്ളത്.
ജസ്റ്റിസ് ഇന്ദിര ബാനർജി അദ്ധ്യക്ഷയായ ബെഞ്ച് നിക്കാഹ് ഹലാല ഉൾപ്പെടെയുള്ള ബഹുഭാര്യാത്വം ഭരണഘടനാ വിരുദ്ധമാണോ, തടവുകാരെ മോചിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരം എന്നീ ഹർജികളിലും വാദം കേൾക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ 2019 ലെ 103-ാം ഭരണഘടനാ ഭേദഗതിയുടെ ഭരണഘടനാ സാധുതയാണ് ആദ്യം പരിശോധിക്കുന്നതെന്ന് കോടതി അറിയിച്ചു. മുസ്ലിം എസ്.ഇ.ബി.സി സംവരണവുമായി ബന്ധപ്പെട്ട സർക്കാർ നിയമം റദ്ദാക്കിയ ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീലും മറ്റ് ഹർജികളുമാണ് രണ്ടാമത് പരിഗണിക്കുന്നത്. ഒരു സമുദായം എന്ന നിലയിൽ ഭരണഘടനയുടെ 15,16 വകുപ്പകളനുസരിച്ച് മുസ്ലിങ്ങളെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണോയെന്ന് പ്രഖ്യാപിക്കാനാകുമോയെന്നാണ് പരിശോധിക്കുന്നത്. രണ്ട് കേസുകളിലും നോഡൽ കോൺസൽമാരായി അഭിഭാഷകരായ ഷദൻ ഫറസത്, നചികേത ജോഷി, മഹ്ഫൂസ് നാസ്കി, കനു അഗർവാൾ എന്നിവരെ കോടതി നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |