ന്യൂഡൽഹി: അഖിലേന്ത്യാ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ കുറവു സംഭവിച്ചിട്ടില്ലെന്ന് ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പി നടത്തിയ ആഭ്യന്തര സർവേയിൽ കണ്ടെത്തി. ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ കേരളത്തിൽ ബി.ജെ.പി നേതാക്കളിൽ ജനപ്രീതിയുള്ളത് നടൻ സുരേഷ് ഗോപിക്കാണെന്നും കണ്ടെത്തി.
അഖിലേന്ത്യാ തലത്തിൽ നരേന്ദ്രമോദിക്ക് തന്നെയാണ് ജനപിന്തുണയെന്ന് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ചെന്നാണ് കണ്ടെത്തൽ. തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെക്കാൾ ജനപ്രീതി മോദിക്കുണ്ട്. എന്നാൽ, ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും പല സംസ്ഥാന അദ്ധ്യക്ഷൻമാരുടെയും ജനപ്രീതി ഇടിഞ്ഞു. പ്രധാന നേതാക്കൾക്കൊന്നും 25 ശതമാനത്തിലധികം ജനപ്രീതിയില്ല.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നതാണ് സർവേയിലെ കണ്ടെത്തൽ. 2014, 2019 തിരഞ്ഞെടുപ്പുകളിലും മോദിയായിരുന്നു ബി.ജെ.പിയുടെ തുറുപ്പ് ചീട്ട്.
ഇക്കൊല്ലം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ്, അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കേണ്ട കർണ്ണാടക, ത്രിപുര, മദ്ധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളിലെ പാർട്ടിയുടെ ജയസാദ്ധ്യത കണക്കാക്കാനായിരുന്നു സർവെ. ഗുജറാത്തിൽ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്‌മി പാർട്ടി ബി.ജെ.പിക്ക് ഭീഷണിയാകില്ലെന്നാണ് സർവേ പറയുന്നത്. ആം ആദ്‌മി പാർട്ടിയെക്കാൾ വിജയം കോൺഗ്രസ് നേടുമെന്നും കണ്ടെത്തി.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും സർവേയിൽ
വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |