ഭരണനേട്ടം രണ്ട് വ്യവസായികൾക്കു മാത്രം
ന്യൂഡൽഹി: ഗുലാംനബി ആസാദ് അടക്കം ചില നേതാക്കൾ വിട്ടുപോയതൊന്നും കോൺഗ്രസിനെ ക്ഷീണിപ്പിക്കില്ലെന്ന് വിളിച്ചറിയിക്കുംവിധം ഡൽഹി രാംലീല മൈതാനത്ത് വിലക്കയറ്റത്തിനെതിരെ വൻറാലി സംഘടിപ്പിച്ച രാഹുൽഗാന്ധി രാജ്യത്ത് ബി.ജെ.പി വിദ്വേഷം വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ഓർമ്മപ്പെടുത്തി. ഭാരത് ജോഡോ യാത്രയുടെ മുന്നോടിയായാണ് കേന്ദ്ര സർക്കാരിനെതിരെ 'മെഹൻഗായ് പർ ഹല്ല ബോൽ റാലി' സംഘടിപ്പിച്ചത്. ഈ വർഷം അവസാനം ഗുജറാത്തിലും ഹിമാചൽപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജനകീയ വിഷയങ്ങൾ ഉന്നയിച്ചുള്ള റാലി.
70 വർഷത്തിനിടെ രാജ്യത്ത് ഇത്രയും വിലക്കയറ്റം ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും രാഹുൽ കടന്നാക്രമിച്ചത്. മോദി സർക്കാരിന്റെ ഭരണത്തിന്റെ നേട്ടം രണ്ടു വ്യവസായികൾക്ക് മാത്രമാണ്. ബി.ജെ.പി അധികാരത്തിൽ വന്നശേഷം രാജ്യത്ത് വിദ്വേഷം വർദ്ധിച്ചു. പെട്രോൾ, ഡീസൽ,പാൽ, ആട്ട,അരി തുടങ്ങി എല്ലാത്തിനും വില വർദ്ധിച്ചു. ഭാവിയെക്കുറിച്ചുള്ള ഭയവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർദ്ധിക്കുന്നു.
ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ വിഭജിച്ച് ഭീതി സൃഷ്ടിക്കുന്നു. ജുഡിഷ്യറിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും മാദ്ധ്യമങ്ങളെയും സർക്കാർ ആക്രമിക്കുന്നു. മോദി സർക്കാർ രാജ്യത്ത് ഭയം വിതയ്‌ക്കുന്നതിന്റെ നേട്ടം പാകിസ്ഥാനും ചൈനയ്‌ക്കുമാണ്. ഇതെല്ലാം ജനങ്ങളോട് പറയാനാണ് ഭാരത് ജോഡോ യാത്രയെന്നും രാഹുൽ പറഞ്ഞു. റാലിക്ക് എത്തിയ പ്രവർത്തകർ രാഹുൽ വീണ്ടും പാർട്ടിയെ നയിക്കണമെന്ന ബാനറുകൾ ഉയർത്തി.
രണ്ടു വ്യവസായികൾ
വിമാനത്താവളങ്ങളും റോഡുകളും വൈദ്യുതിയുമെല്ലാം രണ്ടു വ്യവസായികളുടെ കൈകളിലാണ്. വൻകിട വ്യവസായികളുടെ കടം കേന്ദ്രം എഴുതിത്തള്ളുന്നു. ഈ രാജ്യം രണ്ടു വ്യവസായികളുടേതല്ല. പാവപ്പെട്ട കച്ചവടക്കാരുടെയും കർഷകരുടെയും തൊഴിലില്ലാത്തവരുടേതുമാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പണക്കാർക്ക് സൗകര്യമൊരുക്കുക മാത്രമാണ്. പാവങ്ങൾക്കും കർഷകർക്കും ഒന്നും കിട്ടുന്നില്ല. യു.പി.എ സർക്കാർ കർഷകരുടെ കടം എഴുതിത്തള്ളി. മോദി കർഷകർക്കെതിരെ നിയമം കൊണ്ടുവന്നു.
ഇ.ഡിയെ ഭയമില്ല
പ്രതിപക്ഷ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ഇ.ഡിയും സി.ബി.ഐയും വേട്ടയാടുന്നുവെന്ന് രാഹുൽ
തന്നെ 50ലേറെ മണിക്കൂറാണ് ഇ.ഡി ചോദ്യം ചെയ്തത്. ഇ.ഡിയെ ഭയമില്ല.
മാദ്ധ്യമങ്ങൾ സത്യത്തിനൊപ്പം നിൽക്കുന്നില്ല.
മോദിയുടെ പിന്തുണയുള്ള വ്യവസായികൾക്ക് വേണ്ടിയാണ് മാദ്ധ്യമങ്ങളും ജോലി ചെയ്യുന്നത്.
പാർലമെന്റിലേക്കുള്ള വഴികൾ അടയ്‌ക്കുകയും കോൺഗ്രസ് എം.പിമാരുടെ മൈക്കുകൾ ഓഫ് ചെയ്യുകയുമാണ്.
ഇനി ഒരു മാർഗമാണുള്ളത്. ജനങ്ങൾക്കൊപ്പമുള്ള വഴി. അതിനാണ് ഭാരത് ജോഡോ യാത്ര
''വിലക്കയറ്റത്തിനെതിരായ ജനങ്ങളുടെ ശബ്ദം രാജാവ് കേൾക്കണം.
--രാഹുൽ ട്വീറ്ററിൽ
പരാജയപ്പെട്ട റോക്കറ്റെന്ന് ബി. ജെ.പി
പരാജയപ്പെട്ട റോക്കറ്റ് വീണ്ടും വിക്ഷേപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചോദിക്കാൻ നാസ കോൺഗ്രസുമായി ബന്ധപ്പെട്ടെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |