ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ റെയിൽവേ ഭൂമി പാട്ടത്തിന് നൽകാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ചരക്ക് സംബന്ധമായ പ്രവർത്തനങ്ങൾക്കായി റെയിൽവേ ഭൂമി വിപണി വിലയുടെ 1.5 ശതമാനം നിരക്കിൽ 35 വർഷം വരെ പാട്ടത്തിന് നൽകാം. പദ്ധതിയുടെ ഭാഗമായി അഞ്ച് വർഷത്തിനുള്ളിൽ 300 പി.എം ഗതിശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കുകയും 1.2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
റെയിൽവേയുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തനത്തിനും റെയിൽവേ ഭൂമിക്ക് അഞ്ച് വർഷം വരെ ലൈസൻസ് നൽകാൻ മാത്രമേ നിലവിലുള്ള നയം അനുവദിക്കുന്നുള്ളു. എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് റെയിൽവേ ഭൂമി 35 വർഷം വരെ ദീർഘകാല പാട്ടത്തിന് നൽകാൻ അനുമതിയുണ്ട്.
നടപ്പാക്കാവുന്ന പദ്ധതികൾ:
വൈദ്യുതി, ഗ്യാസ്, ജലവിതരണം, മലിനജല നിർമ്മാർജ്ജനം, അഴുക്കുചാലുകൾ തുടങ്ങിയവയ്‌ക്കുള്ള സൗകര്യമൊരുക്കൽ, ടെലികോം കേബിൾ, ഒപ്‌ടിക്കൽ ഫൈബർ കേബിളുകൾ (ഒ.എഫ്.സി) പൈപ്പ് ലൈനുകൾ തുടങ്ങിയവ സ്ഥാപിക്കൽ, റോഡുകൾ, ഒാവർബ്രിഡ്ജുകൾ, ബസ് ടെർമിനലുകൾ തുടങ്ങിയവയുടെ നിർമ്മാണം, പ്രാദേശിക റെയിൽ ഗതാഗതം, നഗരഗതാഗതം തുടങ്ങിയവ.
റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും മറ്റുംസ്ഥാപിക്കാൻ ഒറ്റത്തവണ ഫീസായി 1000 രൂപ ഈടാക്കും.
റെയിൽവേ ഭൂമിയിൽ ചുരുങ്ങിയ ചെലവിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാം
പി.പി.പി മാതൃകയിൽ ആശുപത്രികൾ, കെ.വി സ്‌കൂളുകൾ തുടങ്ങിയവ സ്ഥാപിക്കാൻ പ്രതിവർഷം ഒരു ചതുരശ്ര മീറ്ററിന് ഒരു രൂപ വാർഷിക ഫീസ്.
90 ദിവസത്തിനകം സമഗ്ര നയരേഖ തയ്യാറാക്കി നടപ്പാക്കും.
കാർഗോ ടെർമിനലുകൾ വഴി സ്വകാര്യ റെയിൽവേയുടെ ചരക്ക് വരുമാനവും ചരക്ക് ഗതാഗതവും വർദ്ധിക്കുമെന്ന് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |