ന്യൂഡൽഹി: ഭർത്താവിൽ നിന്ന് ഭാര്യ നേരിടുന്ന ലൈംഗികാതിക്രമം മാനഭംഗക്കുറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന കേസിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി. സമാനമായ നിരവധി ഹർജികൾ കെട്ടിക്കിടക്കുന്നുണ്ടെന്നും 2023 ഫെബ്രുവരിയിൽ അവ ഒന്നിച്ച് വാദം കേൾക്കുമെന്നും ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
ഭാര്യമാരുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഭർത്താക്കന്മാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ഹർജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഇടപെടൽ വേണമെന്ന് ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടതായി ഓൾ ഇന്ത്യാ ജനാധിപത്യ വനിതാ അസോസിയേഷനായി ഹാജരായ അഡ്വ. കരുണാ നുൻണ്ടി ചൂണ്ടിക്കാട്ടി.
ഭർത്താവിന് മാനഭംഗക്കുറ്റത്തിൽ നിന്ന് ഇളവു നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ മേയിൽ ഡൽഹി ഹൈക്കോടതി ജഡ്ജി രാജീവ് ശക്ധേർ വിധിച്ചിരുന്നു. ബെഞ്ചിലെ സഹജഡ്‌ജി സി. ഹരിശങ്കർ വിയോജിപ്പ് രേഖപ്പെടുത്തി മറ്റൊരു വിധിയാണ് പുറപ്പെടുവിച്ചത്. ഇതേ തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |