തേഞ്ഞിപ്പലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള 'മോദി @20- ഡ്രീംസ് മീറ്റ് ഡെലിവെറി' എന്ന പുസ്തകം കാലിക്കറ്റ് സർവകലാശാല ലൈബ്രറിയിലെ ഡിസ്‌പ്ലേ ബോക്‌സിൽ നിന്ന് വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കിയെന്ന് വിവാദം. മോദിയെ കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ പുസ്തകം സെപ്തംബർ 14നാണ് ലൈബ്രറി ന്യൂ അറൈവൽസ് ഡിസ്‌പ്ലേ ബോക്‌സിൽ ഉൾപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം തന്നെ പുസ്‌തകം മാറ്റിയെന്നാണ് ആരോപണം.
പുസ്തകം മാറ്റണമെന്നവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ആക്ഷേപം. അതേസമയം, പുതിയ പുസ്തകങ്ങൾ നിശ്ചിത സമയപരിധി കഴിഞ്ഞാൽ സ്റ്റോക്ക് റൂമിലേക്ക് മാറ്റി വായനക്കാർക്ക് നൽകുന്നതിന്റെ ഭാഗമായാണ് പുസ്തകം മാറ്റിയതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യൂണിവേഴ്സിറ്റി ലൈബ്രേറിയൻ പറഞ്ഞു. നാക് സന്ദർശനവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം സർവകലാശാല ഡിസ്‌പ്ലേ ബോക്‌സിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരം. സാധാരണഗതിയിൽ 15 ദിവസമാണ് പുസ്തകം പ്രദർശിപ്പിക്കുക.
പാക്കിസ്ഥാൻ അനുകൂല സമീപനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം ഒഴിവാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ദേശവിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയ സർവകലാശാല അധികൃതർ ജനാധിപത്യത്തെയും ഭരണഘടനയേയുമാണ് അപമാനിച്ചിരിക്കുന്നത്. നരേന്ദ്രമോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് സർവകലാശാല അധികൃതർ മറന്നുപോകരുത്. പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം പോലും ലൈബ്രറിയിൽ വയ്‌ക്കാൻ പാടില്ലെന്ന താലിബാനിസം അംഗീകരിക്കില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലരാകുന്ന ഇടതുസർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്‌ണുത നടമാടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി വി.സിയുടെ കോലം കത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |