ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്‌ടൻ അമരീന്ദർ സിംഗ് ബി.ജെ.പിയിൽ ചേർന്നു. അമരീന്ദറിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസും (പി.എൽ.സി) ബി.ജെ.പിയിൽ ലയിപ്പിച്ചു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും കിരൺ റിജിജുവും അമരീന്ദറിനെ സ്വാഗതം ചെയ്‌തു.
മക്കളായ രനീന്ദർ സിംഗ്, ജയ് ഇന്ദർ കൗർ, മുൻ ഡെപ്യൂട്ടി ചീഫ് സ്‌പീക്കർ അജൈബ് സിംഗ് ഭാട്ടി, മുൻ എം.എൽ.എമാരായ മെഹൽ കലാൻ, ഹർചന്ദ് കൗർ, ഗർശങ്കർ, ലവ് കുമാർ ഗോൾഡി, ഹർജീന്ദർ സിംഗ് തെക്കേദാർ, പ്രേം മിത്തൽ, മുൻ ലുധിയാന എം.പി അമ്രിക് സിംഗ് അഹ്‌ലിവാൾ എന്നിവരും ബി.ജെ.പിയിൽ ചേർന്നു. അമരീന്ദറിന്റെ ഭാര്യയും പാട്യാല എം.പിയുമായ പ്രണീത് കൗർ ഇപ്പോഴും കോൺഗ്രസിലാണ്. ഭാര്യ ബി.ജെ.പിയിൽ ചേരുമോ എന്ന ചോദ്യത്തിന് ഭർത്താവ് ചെയ്യുന്നതെല്ലാം ഭാര്യ ചെയ്യണമെന്നുണ്ടോ എന്നായിരുന്നു അമരീന്ദറിന്റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരോട് നന്ദിയുണ്ടെന്ന് അമരീന്ദർ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോൾ ക്യാപ്‌ടൻ രാഷ്‌ട്രീയത്തിന്റെ പേരിൽ രാജ്യസുരക്ഷയെ അവഗണിച്ചിട്ടില്ലെന്ന് കിരൺ റിജിജു പറഞ്ഞു. അകാലിദളിനൊപ്പം പഞ്ചാബ് ഭരിച്ചെങ്കിലും സ്വന്തം അടിത്തറയുണ്ടാക്കാനാണ് സിക്ക് സമൂഹത്തിനിടയിൽ സ്വാധീനമുള്ള അമരീന്ദറിനെ ബി.ജെ.പി വരവേറ്റത്. അമരീന്ദറിന്റേത് തെറ്റായ തീരുമാനമാണെന്ന് കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |