ന്യൂഡൽഹി: ചിപ്പുകളിലും മറ്റും ഉപയോഗിക്കുന്ന അർദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേകളുടെയും നിർമ്മാണം പ്രോത്‌സാഹിപ്പിക്കാൻ പദ്ധതി ചെലവിന്റെ 50 ശതമാനം ധനസഹായം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി.
രാജ്യത്ത് അർദ്ധചാലക - ഡിസ്‌പ്ലേ നിർമ്മാണ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിക്ഷേപകരുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ പ്ളാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം ഉടൻ തുടങ്ങും.
അർദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേകളുടെയും നിർമ്മാണം പ്രോത്സാഹിപ്പിക്കുന്ന നോഡൽ ഏജൻസിയായ ഇന്ത്യ സെമികണ്ടക്ടർ മിഷനെ സഹായിക്കാൻ വ്യവസായ - പഠന, ഗവേഷണമേഖലകളിലെ ആഗോള വിദഗ്ദ്ധരുൾപ്പെട്ട ഉപദേശക സമിതിക്കും രൂപം നൽകിയിട്ടുണ്ട്.
സോളാർ മേഖലയ്ക്ക് ആനുകൂല്യം
കാര്യക്ഷമതയുള്ള സൗരോർജ്ജ പാനലുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ആനുകൂല്യം അനുവദിക്കാൻ കേന്ദ്രമന്ത്രി സഭായോഗം അനുമതി നൽകി. സൗരോർജ്ജ പാനലുകളുടെ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 19,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പ്ലാന്റുകൾ കമ്മിഷൻ ചെയ്തശേഷം ആഭ്യന്തര വിപണിയിൽ 5 വർഷം ഉയർന്ന കാര്യക്ഷമത ലഭിക്കുന്ന പാനലുകളുടെ നിർമ്മാതാക്കൾക്കാകും ആനുകൂല്യം നൽകുക. പദ്ധതിയിലൂടെ 94,000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. സൗരോർജ്ജ ഗ്ലാസ്, ബാക് ഷീറ്റ് തുടങ്ങിയ സാമഗ്രികളുടെ ഉത്പാദനവും പ്രോത്സാഹിപ്പിക്കും. 1,95,000 പേർക്ക് നേരിട്ടും 7,80,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. സൗരോർജ്ജ പാനലുകളുടെ കാര്യക്ഷമത കൂട്ടാനുള്ള ഗവേഷണവും വികസനവും ലക്ഷ്യമിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |