ന്യൂഡൽഹി: പാർലമെന്റിൽ സഭാ നടപടികൾ നിയന്ത്രിക്കുന്നവരെ അഭിസംബോധന ചെയ്യുമ്പോഴുള്ള സർ വിളി ഒഴിവാക്കാൻ രാജ്യസഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശിവസേന എം.പി പ്രിയങ്ക ചതുർവേദിയുടെ ഇടപെടലിനെ തുടർന്നാണ് ഉത്തരങ്ങൾക്കുള്ള മറുപടിയിലും മറ്റും ലിംഗ-നിഷ്‌പക്ഷമായ പദം ഉപയോഗിക്കാൻ തീരുമാനിച്ചത്. അടുത്ത മാസം തുടങ്ങുന്ന ശൈത്യകാല സമ്മേളനം മുതൽ ലിംഗഭേദമില്ലാതെയുള്ള മറുപടികളാകും നൽകുക.
വനിതാ എം.പി എന്ന നിലയിൽ പാർലമെന്റിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമ്പോൾ 'ഇല്ല, സർ" എന്ന വാചകം ഉപയോഗിക്കുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്ക ആഗസ്റ്റിൽ പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിക്ക് കത്തെഴുതിയിരുന്നു. ഇതിന് സെപ്‌തംബർ 20ന് നൽകിയ മറുപടിയിലാണ് ലിംഗ-നിഷ്‌പക്ഷമായ പദങ്ങൾ ഉപയോഗിക്കുമെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചതെന്ന് പ്രിയങ്ക ട്വീറ്ററിൽ കുറിച്ചു. സഭ നിയന്ത്രിക്കുന്നത് പുരുഷനായാലും സ്ത്രീയാലും സർ എന്നാണ് നിലവിൽ അഭിസംബോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |