ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാരിനെതിരായ വാദം സുപ്രീംകോടതിയിൽ പൂർത്തിയായതിനെ തുടർന്ന് ഹർജികൾ വിധി പറയാൻ മാറ്റി. 10 ദിവസങ്ങളിലായി നടന്ന വാദമാണ് പൂർത്തിയായത്. ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടെയെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, ജസ്റ്റിസ് സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ വാദത്തിനിടെ ചോദിച്ചു.
ഹിജാബ് വലിയ വിഷയമാക്കിയത് പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ മൂലമാണെന്ന് കർണാടക സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇന്ത്യക്ക് പുറത്ത് ഹിജാബിനെതിരായ പ്രചാരണം നടക്കുകയാണ്. ഇസ്ലാമിക രാജ്യമായ ഇറാനിൽ പോലും പ്രചാരണം തുടങ്ങിയ കാര്യം തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളെ പാർശ്വവത്കരിക്കാൻ കർണാടക സർക്കാർ സ്വീകരിക്കുന്ന നടപടികളിലൊന്നാണ് ഹിജാബ് നിരോധനമെന്ന് ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. കേസ് പോപ്പുലർ ഫ്രണ്ടിന്റെ ഗൂഢാലോചനയാണെന്ന വാദം മുൻവിധിയോടെയുള്ളതാണെന്നും ഇതിന് തെളിവ് ഹാജരാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, കപിൽ സിബൽ, സൽമാൻ ഖുർഷിദ്, ദേവദത്ത് കാമത്ത്, സഞ്ജയ് ഹെഗ്ഡെ തുടങ്ങി 20 ലധികം അഭിഭാഷകരാണ് ഹർജിക്കാർക്കായി ഹാജരായത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ്, കർണാടക അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി എന്നിവർ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായി. കോളേജ് അദ്ധ്യാപകർക്കായി മുതിർന്ന അഭിഭാഷകരായ ആർ. വെങ്കിട്ടരമണി, ദമ ശേഷാദ്രി നായിഡു, വി. മോഹന എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |