സംസ്ഥാനത്ത് 19 പേർ അറസ്റ്റിൽ,
106 പേർ കസ്റ്റഡിയിൽ
ന്യൂഡൽഹി, കൊച്ചി: ഭീകരബന്ധമുണ്ടെന്ന് ആരോപിതമായ ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ( പി. എഫ്. ഐ ) കേന്ദ്രസർക്കാർ നിരോധിക്കുമെന്ന സൂചനകൾ ശക്തമാക്കി, രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്‌ഡിൽ കേരളത്തിൽ 19 പേർ ഉൾപ്പെടെ 45 പേർ അറസ്റ്റിലായി. ദേശീയ അന്വേഷണ ഏജൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡാണിത്. പോപ്പുലർ ഫ്രണ്ടിന്റെ ഒാഫീസുകൾ പൂട്ടി മുദ്രവച്ചു
കേരളത്തിലെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും നടത്തിയ റെയ്‌ഡിൽ ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, ദേശീയ വൈസ് പ്രസിഡന്റ് ഇ.എം.അബ്ദുൽ റഹ്മാൻ കളമശേരി, സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീർ, ദേശീയ സെക്രട്ടറി വി.പി. നസറുദ്ദീൻ എളമരം തുടങ്ങി 20ൽപരം നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത് ഇവരിൽ 19 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഇന്നു ഹർത്താൽ പ്രഖ്യാപിച്ചു. ഇന്നലെ പുലർച്ചെ മൂന്നു മുതൽ കേരളം അടക്കം 15 സംസ്ഥാനങ്ങളിലെ 93 ഇടങ്ങളിലായിരുന്നു റെയ്ഡ്. 106 പേരെ കസ്റ്റഡിയിൽ എടുത്തു.
കേരളത്തിൽ അറസ്റ്റിലായവരെ ഇന്നലെ രാത്രി കൊച്ചി എൻ.ഐ.എ കോടതി 26 വരെ കസ്റ്റഡിയിൽ വിട്ടു. ഡോക്ടർമാരെ പനമ്പിള്ളി നഗറിലെ എൻ.ഐ.എ ഓഫീസിലെത്തിച്ചായിരുന്നു ഇവർക്ക് വൈദ്യപരിശോധന.
ന്യൂഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിലാണ് റെയ്ഡും അറസ്റ്റും. ഡൽഹിയിലെ കേസുകളിലുൾപ്പെട്ട എട്ടു പേരെയും അങ്ങോട്ട് കൊണ്ടുപോയി. ഭീകരപ്രവർത്തന നിരോധന നിയമത്തിലെയും (യു.എ.പി.എ), ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വകുപ്പുകളാണ് ചുമത്തിയത്.
ഡൽഹി പാട്യാല കോടതിയിൽ ഹാജരാക്കിയ മറ്റുള്ളവരെയും 26 വരെ റിമാൻഡ് ചെയ്‌തു. റെയ്‌ഡിൽ നൂറിലേറെ മൊബൈൽ ഫോണുകളും 50 ലാപ്ടോപ്പും ഡിജിറ്റൽ ഉപകരണങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു. ഇ. ഡി ഉൾപ്പെടെ മറ്റ് കേന്ദ്ര ഏജൻസികളും പങ്കെടുത്തു. കഴിഞ്ഞ 18ന് തെലങ്കാനയിലെയും ആന്ധ്രയിലെയും 38 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി 26 പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് രാജ്യവ്യാപകമായി എൻ.ഐ.എ അന്വേഷിക്കുന്നത്.
കേരള പൊലീസിനെ അറിയിച്ചില്ല
സംസ്ഥാന പൊലീസിനെ അറിയിക്കാതെ സി.ആർ.പി.എഫ് ഭടന്മാരുടെ സുരക്ഷയോടെയായിരുന്നു നടപടികൾ. ദിവസങ്ങൾക്കു മുമ്പേ എൻ.ഐ.എ ഉദ്യോഗസ്ഥർ ഇവിടെ തമ്പടിച്ചിരുന്നു. എസ്.ഡി.പി.ഐ യുടെ കരുനാഗപ്പള്ളി പുതിയകാവിലെ ഓഫീസ്, കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫിന്റെ കൊല്ലം അഞ്ചലിലെ വീട്, മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസായ മലബാർ ഹൗസ്, തിരുവനന്തപുരത്ത് പോപ്പുലർ ഫ്രണ്ടിന്റെ മണക്കാടുള്ള ജില്ലാ കമ്മിറ്റി ഓഫീസ്, നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ കടമ്മനിട്ടയിലെ വീട്, അടൂർ പറക്കോട് ജില്ലാ കമ്മിറ്റി ഓഫീസ്, ദേശീയ വൈസ് പ്രസിഡന്റ് ഇ.എം.അബ്ദുൾ റഹ്മാന്റെ കളമശേരിയിലെ വീട് തുടങ്ങിയവയാണ് റെയ്‌ഡ് ചെയ്തത്. ആയുധങ്ങളും രേഖകളും ഡിജിറ്റൽ തെളിവുകളും കസ്റ്റഡിയിലെടുത്തു.
അമിത് ഷാ യോഗം വിളിച്ചു
റെയ്ഡിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, എൻ.ഐ.എ ഡയറക്ടർ ജനറൽ ദിൻകർ ഗുപ്‌ത, ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. വേട്ടയാടൽ കൊണ്ട് സംഘടനയെ തകർക്കാനാവില്ല. ആർ.എസ്.എസിന്റെ ഹിന്ദുത്വരാഷ്ട്ര അജൻഡയ്ക്ക് പോപ്പുലർ ഫ്രണ്ട് തടസമാണെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വേട്ടയാടുന്നത്
എ.അബ്ദുൽ സത്താർ, പോപ്പുലർ ഫ്രണ്ട്
സംസ്ഥാന ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |