ന്യൂഡൽഹി: 22,842 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ എ.ബി.ജി ഷിപ്പ്‌യാർഡ് സ്ഥാപക ചെയർമാൻ റിഷി കമലേഷ് അഗർവാളിനെ ബുധനാഴ്ചയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. 2012നും 2017നുമിടയിൽ അഗർവാൾ ഉൾപ്പെടെയുള്ള പ്രതികൾ ഫണ്ട് വെട്ടിപ്പും ദുരുപയോഗവും ക്രിമിനൽ വിശ്വാസ വഞ്ചനയും നടത്തിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള 28 ബാങ്കുകളുടെ കൺസോർഷ്യമാണ് കമ്പനിക്ക് വായ്പ നൽകിയത്. എസ്.ബി.ഐയും ഇതിലുൾപ്പെടുന്നു.
കോടികളുടെ അഴിമതി ആരോപണത്തിൽ ഫെബ്രുവരി ഏഴിനാണ് സി.ബി.ഐ എ.ബി.ജി ഷിപ്പ്‌യാർഡ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
ബുധനാഴ്ച ചോദ്യം ചെയ്യലിനായി സി.ബി.ഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ച അഗർവാളിനെ അന്വേഷണത്തോട് സഹകരിക്കാത്തതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.
റിഷിയുടെ എ.ബി.ജി ഷിപ്പ്‌യാർഡ്
എ.ബി.ജി ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സ്ഥാപക മേധാവിയാണ് റിഷി കമലേഷ് അഗർവാൾ
കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്
1985ൽ മുംബയിൽ സ്ഥാപിച്ച കമ്പനിക്ക് ഗുജറാത്തിലെ ദഹേജിലും സൂറത്തിലും നിർമ്മാണശാല
16 വർഷത്തിനിടെ കയറ്റുമതി ചെയ്ത 46 എണ്ണമുൾപ്പെടെ 165ലധികം കപ്പലുകൾ നിർമ്മിച്ചു
20 ടൺ വരെ ഭാരമുള്ള കപ്പലുകൾ നിർമ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി
നാവികസേനയ്‌ക്കുള്ള യുദ്ധക്കപ്പലുകളടക്കം നിർമ്മിക്കാൻ സർക്കാർ അനുമതി നേടി
2010 ഒക്ടോബറിൽ വെസ്റ്റേൺ ഇന്ത്യ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഏറ്റെടുത്തു
ചരക്കു കപ്പലുകളുടെ വില്പനക്കുറവും വിലയിലുമുണ്ടായ ഇടിവും കമ്പനിയെ പ്രതിസന്ധിയിലാക്കി
2017 ജൂലായിൽ പാപ്പരാകാൻ ഹർജി ഫയൽ ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |