ടോക്കിയോ: രണ്ട് മാസം മുമ്പ് വധിക്കപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ലോകനേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു. ഇന്നലെ സെൻട്രൽ ടോക്കിയോയിലെ നിപ്പോൺ ബുഡോകാൻ ഹാളിൽ നടന്ന ഔദ്യോഗിക സംസ്‌കാരച്ചടങ്ങിൽ
അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരീസ് ഉൾപ്പെടെ ഇരുപതിലേറെ രാഷ്ട്രത്തലവൻമാരും നൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. ജൂലായ് 8ന് നാരാ നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആബെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഹാളിൽ ആബെയുടെ ചിതാഭസ്മം സ്ഥാപിച്ചിരുന്ന പുഷ്പാലംകൃതമായ അൾത്താരയിൽ മോദി പൂക്കളർപ്പിച്ചു. ചടങ്ങിന് മുമ്പ് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ടോക്കിയോയിലെ അകാസക പാലസ് സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ മോദി ചർച്ച നടത്തിയിരുന്നു. തന്റെ സുഹൃത്ത് ആബെയുടെ മരണത്തിൽ കിഷിദയോട് മോദി അനുശോചനം രേഖപ്പെടുത്തി. ആബെ ചെയ്ത എല്ലാ നല്ല പ്രവൃത്തികൾക്കും ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തെ ഓർക്കുന്നു - മോദി പറഞ്ഞു.
ഇന്ത്യ - ജപ്പാൻ സൗഹൃദവും കൂടിക്കാഴ്ചയിൽ വിഷയമായി.
ചടങ്ങിന് ശേഷം ഷിൻസോ ആബെയുടെ പത്നി അകീ ആബെയെ കണ്ട മോദി അനുശോചനം അറിയിച്ചു. ഇന്നലെ വൈകിട്ടോടെ മോദി ഇന്ത്യയിലേക്ക് മടങ്ങി.
അവസാന കാഴ്ച മേയ് 24ന്
ഈ വർഷമാദ്യം ടോക്കിയോയിൽ എത്തിയപ്പോൾ മുൻ പ്രധാനമന്ത്രി ആബെയുടെ സംസ്കാരച്ചടങ്ങിനാവും ഞാൻ മടങ്ങി വരികയെന്ന് ഒരിക്കലും കരുതിയില്ല. അദ്ദേഹം മികച്ച നേതാവായിരുന്നു. ഇന്ത്യ - ജപ്പാൻ സൗഹൃദത്തിൽ വിശ്വസിച്ചിരുന്ന അദ്ദേഹം ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ജീവിക്കും" --മോദി ട്വിറ്ററിൽ കുറിച്ചു.
മേയ് 24ന് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ടോക്കിയോയിലെത്തിയപ്പോഴാണ് മോദി ആബെയെ അവസാനമായി കണ്ടത്.
100 കോടി ചെലവ്
ജപ്പാനിൽ പ്രതിഷേധം
ഷിൻസോ ആബെയുടെ സംസ്‌കാരം സർക്കാർ ചെലവിൽ നടത്തിയതിൽ ജപ്പാനിൽ വൻ പ്രതിഷേധം. 11.8 ദശലക്ഷം ഡോളറാണ് ( 95കോടി രൂപ ) ചടങ്ങുകൾക്ക് സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കിയത്. മൊത്തം നാലായിരത്തിലേറെ പേരാണ് ചടങ്ങിനെത്തിയത്. പ്രതിഷേധക്കാർ തെരുവിലിറങ്ങിയതിനാൽ കനത്ത സുരക്ഷയിലാണ് ചടങ്ങ് നടന്നത്.
യുദ്ധാനന്തര ജപ്പാനിൽ രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന ഷിഗേരു യോഷിദയ്‌ക്ക് മാത്രമാണ് മുൻപ് രാജഭരണകാലത്തെന്നപോലെ ഔദ്യോഗിക സംസ്കാരം നൽകിയിട്ടുള്ളത്. 1967ലായിരുന്നു അത്. ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്നതായി അന്നും വിമർശനം ഉയർന്നിരുന്നു.
ചടങ്ങ് ഇങ്ങനെ
ഷിൻസോ ആബെയുടെ പത്നി ആകീ ആബെ കറുത്ത കിമോണോ ധരിച്ച്, ആബെയുടെ ചിതാഭസ്‌മം അടങ്ങിയ, സിൽക്കിൽ പൊതിഞ്ഞ കലശം ബുഡോകാൻ ഹാളിൽ വെള്ള സൂര്യകാന്തിപ്പൂക്കളാൽ അലങ്കരിച്ച വിശാലമായ അൾത്താരയിൽ വച്ചു. അതിന് മുകളിൽ ആബെയുടെ കൂറ്റൻ ചിത്രം തൂക്കിയിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |