ന്യൂഡൽഹി: അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിപദം വിടില്ലെന്ന് വാശി പിടിച്ചപ്പോൾ ആശയക്കുഴപ്പത്തിലായ കോൺഗ്രസ് നേതൃത്വം മല്ലികാർജ്ജുന ഖാർഗെയെ സ്ഥാനാർത്ഥിയാക്കി വിശ്വസ്‌തൻ അദ്ധ്യക്ഷനാകുമെന്നുറപ്പാക്കി. പരിഷ്‌കാരം ആവശ്യപ്പെട്ട വിമത ജി 23 നേതാക്കളെ അനുനയിപ്പിച്ചതും നേട്ടമായി. കത്തയച്ചും ഗ്രൂപ്പ് യോഗം കൂടിയും വേറിട്ട് നിന്ന ജി 23 പത്രികാ സമർപ്പണത്തോടെ ഔദ്യോഗിക വിഭാഗവുമായി സമരസപ്പെട്ടെന്നാണ് സൂചന.
കോൺഗ്രസ് അദ്ധ്യക്ഷ പദവിയിൽ വേണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും തങ്ങൾക്ക് നിയന്ത്രണമുള്ളയാൾ പകരം വരണമെന്ന് നിർബന്ധമുള്ള ഗാന്ധി കുടുംബം ആദ്യം പരിഗണിച്ചത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയായിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ബാല്യകാല സുഹൃത്തായ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയായി വാഴിക്കാൻ അതൊരു അവസരമാകുമെന്നും കരുതി. എന്നാൽ ഗെലോട്ട് രാഷ്‌ട്രീയ ബുദ്ധി പ്രയോഗിച്ചപ്പോൾ ഹൈക്കമാൻഡ് കുഴഞ്ഞു.
രണ്ടു ദിവസം മുൻപ് സോണിയ നടത്തിയ അവസാനവട്ട ചർച്ചയിലും ഗെലോട്ട് വഴങ്ങാതിരുന്നപ്പോൾ രാജസ്ഥാനിലെ ഭരണം നിലനിർത്താൻ ബദൽ സ്ഥാനാർത്ഥിക്കായി നീക്കം തുടങ്ങി. ഗാന്ധി കുടുംബത്തിന് അടുപ്പമുള്ള ദിഗ്‌വിജയ് സിംഗ് ചിത്രത്തിലേക്ക് വന്നത് അങ്ങനെയാണ്. ഉത്തരേന്ത്യൻ രാഷ്‌ട്രീയം നന്നായി അറിയാവുന്ന ദിഗ്‌വിജയ് സിംഗ് നാളെ തങ്ങളെ അനുസരിക്കാൻ മടിക്കുമോ എന്ന സംശയമാണ് വിശ്വസ്‌തനായ ഖാർഗെയിലേക്ക് എത്തിച്ചത്.
പാർട്ടിയിൽ സമ്മർദ്ദ തന്ത്രം പയറ്റി സാന്നിദ്ധ്യം അറിയിക്കുകയല്ലാതെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ജി 23ക്ക് പദ്ധതി ഇല്ലായിരുന്നുവെന്നാണ് സൂചന. കൂട്ടത്തിലൊരാളായ ശശി തരൂർ പൊതു നിലപാട് തള്ളി സ്ഥാനാർത്ഥിയായത് ജി 23 ൽ ആശയക്കുഴപ്പമുണ്ടാക്കി. അങ്ങനെയാണ് അവർ തരൂരിനെ തള്ളിയത്. ഒടുവിൽ ഔദ്യോഗിക വിഭാഗത്തിന്റെ ആളെ പിന്തുണയ്‌ക്കുകയും ചെയ്‌തു.
നരേന്ദ്രമോദി നയിക്കുന്ന ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും പ്രതിരോധിക്കാനും തിരഞ്ഞെടുപ്പ് ജയിക്കാനും കഴിയാത്ത പാർട്ടിയെ രക്ഷിക്കാനാണ് മുതിർന്ന 23 നേതാക്കൾ രംഗത്തുവന്നത്. പാർട്ടിയിൽ പുനഃസംഘടന ആവശ്യപ്പെട്ട് കത്തയച്ചതോടെ അവർ വിമതരായി ഒതുക്കപ്പെട്ടു. ഇതിനിടെ പ്രമുഖരായ ഗുലാം നബി ആസാദ്, കപിൽ സിബൽ എന്നിവർ പാർട്ടി വിട്ടതോടെ ജി 23 ദുർബലമായി.
അതോടെ മുൻ വാദങ്ങളിൽ ഉറച്ചു നിന്ന് പാർട്ടിയിൽ തങ്ങളുടെ ശക്തി തെളിയിക്കുകയായിരുന്നു ബാക്കി നേതാക്കളുടെ ലക്ഷ്യം. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഉറപ്പാക്കിയത് വിജയമാണെന്ന് അവർ കരുതുന്നു. ഒപ്പം നിലനിൽപ്പിന്റെ രാഷ്‌ട്രീയം കൂടി പയറ്റിയാണ് ഖാർഗെയെ പിന്തുണയ്‌ക്കാൻ ആനന്ദ് ശർമ്മയും മനീഷ് തിവാരിയും അടക്കം തയ്യാറായത്.
പാർട്ടിയിൽ പരിഷ്കരണത്തിന് തരൂരിന്റെ പ്രകടന പത്രിക
അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക നൽകിയതിന് പിന്നാലെ ഉത്തരവാദിത്വങ്ങളിൽ അടക്കം പാർട്ടിയിൽ വരുത്തേണ്ട സമൂല പരിഷ്കാരങ്ങൾ വിശദീകരിച്ചുള്ള പ്രകടന പത്രിക ശശി തരൂർ പുറത്തിറക്കി.
പ്രധാന വാഗ്ദാനങ്ങൾ
പാർട്ടിക്ക് മുഴുവൻ സമയ അദ്ധ്യക്ഷൻ. അദ്ധ്യക്ഷൻ എല്ലാവർക്കും പ്രാപ്യനാകണം. പ്രവർത്തകരുമായി മൂന്നു മാസംകൂടുമ്പോൾ ആശയവിനിമയം നടത്തണം.
അഞ്ച് മേഖലകളെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റുമാരെ നിയമിക്കും. സംസ്ഥാന ഭാരവാഹികളുടെ എണ്ണം കുറയ്ക്കും. പ്രവർത്തക സമിതിക്ക് പ്രതിമാസ യോഗം, അഞ്ച് വർഷത്തിലൊരിക്കൽ എ.ഐ.സി.സി പ്ലീനറി സമ്മേളനങ്ങൾ, പാർട്ടി പ്രസിഡന്റിന് രണ്ടുവർഷം, മറ്റ് ഭാരവാഹികൾക്ക് അഞ്ച് വർഷം സമയ പരിധി.
സംസ്ഥാന, ജില്ല, ബ്ലോക്ക് നേതാക്കൾക്ക് അധികാരം
ഒരു വ്യക്തി ഒരു പദവി: അധികാരം ഏതാനും പേരിൽ കേന്ദ്രീകരിക്കരുത്. സർക്കാരിനെ ദിനംപ്രതി വെല്ലുവിളിക്കാൻ 'ഷാഡോ കാബിനറ്റ്
ഒരു വ്യക്തി ഒരു പദവി എന്ന ഉദയ്പൂർ പ്രഖ്യാപനം നടപ്പാക്കും.
എല്ലാ പാർട്ടി ചുമതലകളും രണ്ട് ടേമായി നിജപ്പെടുത്തും.
ഭരണഘടന പ്രകാരം എല്ലാ വിഭാഗങ്ങൾക്കും തുല്ല്യത പാർട്ടിയിലും നടപ്പാക്കും.
തിരഞ്ഞെടുപ്പിന് കുറഞ്ഞത് മൂന്ന് മാസം മുൻപായി സ്ഥാനാർത്ഥികളെ തീരുമാനിക്കും. തുടർച്ചയായി രണ്ട് തവണ തോറ്റവരെ ഒരേ സീറ്റിൽ നിർത്തില്ല. സ്ഥിരമായി ജയിക്കുന്ന ഭാരവാഹികൾക്ക് ടേം പരിധിയില്ല. തിരഞ്ഞെടുപ്പ് മാനേജ്മെന്റ് മെച്ചപ്പെടുത്തും.
യുവാക്കൾക്കും വനിതകൾക്കും കൂടുതൽ അവസരം.
വ്യവസായങ്ങളെ പിന്തുണയ്ക്കും
തിരഞ്ഞെടുപ്പുകൾക്കിടയിൽ പാർട്ടി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.
പ്രകടന പത്രികയിൽ ഭൂപടം തെറ്റി: മാപ്പ് പറഞ്ഞ് തരൂർ
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് ഡോ. ശശി തരൂർ തയ്യാറാക്കിയ പ്രകടനപത്രികയിൽ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചത് വിവാദമായി. ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗങ്ങൾ ഇല്ലാത്ത ഭൂപടം വിവാദമായതോടെ തിരുത്തിയ പതിപ്പ് പുറത്തിറക്കി. ഭൂപടം തെറ്റിയത് മനഃപൂർവമല്ലെന്നും വോളണ്ടിയർമാർക്ക് പറ്റിയ പിശകിന് നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും തരൂർ പിന്നീട് ട്വീറ്റ് ചെയ്‌തു.
പ്രകടന പത്രികയിലെ അച്ചടി പിശക് സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായി. അതേസമയം രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുമ്പോഴാണ് അദ്ധ്യക്ഷ സ്ഥാനാർത്ഥി ഇന്ത്യയുടെ ഭൂപടം തെറ്റിച്ചതെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ കളിയാക്കി. 2019 ഡിസംബറിൽ തരൂർ സി.എ.എ പ്രതിഷേധവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റിലും സമാന പിശക് സംഭവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |