ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്‌ടർ ട്രോളി ഘതംപൂരിന് സമീപം കുളത്തിലേക്ക് മറിഞ്ഞ് സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ 26 പേർക്ക് ദാരുണാന്ത്യം. ഒമ്പതു പേർക്ക് പരിക്കേറ്റു. 35 യാത്രക്കാരാണ് ട്രാക്ടറിലുണ്ടായിരുന്നത്.
ഉന്നാവോയിലെ ഫത്തേപുരയിലുള്ള ചന്ദ്രികാ ദേവീ ക്ഷേത്രത്തിൽ കുട്ടിയുടെ തല മുണ്ഡനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കോർത്താ ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ഡ്രൈവർ വേഗതയിൽ ഓടിച്ചതിനെ തുടർന്ന് ട്രാക്‌ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവർ ഒളിവിലാണ്. ഇയാളുടെ സഹായി പിടിയിലായി.
നാട്ടുകാരാണ് കുളത്തിൽ നിന്ന് ആളുകളെ പുറത്തെടുത്തത്. അതിനിടെ രക്ഷാപ്രവർത്തനം വൈകിയതിന് സാർ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു.
അപകടത്തിൽ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ വീടുകളും ആശുപത്രിയിൽ ചികിത്സയിലുള്ള പരിക്കേറ്റവരെയും സന്ദർശിച്ചു. കാർഷിക ജോലിക്കുള്ള ട്രാക്‌ടർ ഗതാഗതത്തിന് ഉപയോഗിക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |