ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ തൊക്കമൂർ ഗ്രാമത്തിൽ ദളിതരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയാൻ സവർണ ഹിന്ദുക്കൾ നിർമ്മിച്ച മതിൽ ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി. ഇന്നലെ പുലർച്ചെ 5.30നാണ് വലിയ പൊലീസ് സന്നാഹം വിന്യസിച്ചശേഷം അഞ്ച് ബുൾഡോസറുകൾ ഉപയോഗിച്ച് മതിൽ പൊളിച്ചത്. പൊന്നേരി റവന്യു ഡിവിഷണൽ ഓഫീസറും ഗുമ്മിടിപൂണ്ടി തഹസിൽദാറും മേൽനോട്ടം വഹിച്ചു.
2015ലാണ് ദ്രൗപതി അമ്മൻ ക്ഷേത്രത്തിനോട് ചേർന്നുള്ള പുറമ്പോക്കിന് സമീപത്തെ പിന്നാക്കക്കാരുടെ കോളനിക്ക് കുറുകെ മതിൽ നിർമ്മിച്ചത്. ക്ഷേത്രപ്രവേശനം തടഞ്ഞ് വാസസ്ഥലത്തിനു ചുറ്റും നിർമ്മിച്ച മതിൽ പൊളിച്ചതിൽ സന്തുഷ്ടരാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ആ.ർ.ഡി.ഒയുടെയും തഹസിൽദാരുടെയും സാന്നിദ്ധ്യത്തിൽ മതിൽ പണിതവരുമായി അഞ്ച് തവണ ചർച്ച നടത്തിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് പൊളിച്ചത്. പ്രതിഷേധിച്ച ദളിതരെ നേരത്തെ മുന്നാക്കസമുദായക്കാർ സാമൂഹികമായി ബഹിഷ്‌കരിച്ചിരുന്നു. അവരോട് സംസാരിക്കുന്നവർക്കും കൃഷിയിടങ്ങളിൽ ജോലി നൽകുന്നവർക്കും 2,000 രൂപ പിഴ ഏർപ്പെടുത്തി. കൂടാതെ വിളകൾക്ക് വെള്ളം നൽകുന്നത് നിറുത്തുകയും ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |