ന്യൂഡൽഹി: ഇന്ത്യൻ വ്യോമ പാതയിൽ ബോംബ് ഭീഷണി നേരിട്ട ഇറാൻ വിമാനത്തിന് സംരക്ഷണമൊരുക്കി വ്യോമ സേനയുടെ സുഖോയ് യുദ്ധ വിമാനങ്ങൾ. എന്നാൽ ഭീഷണി വ്യാജമാണെന്ന് ഇറാൻ പിന്നീടറിയിച്ചു. ഇറാനിലെ ടെഹ്റാൻ വിമാനത്താവളത്തിൽ നിന്ന് ചൈനയിലെ ഗ്വാംങ്ഷുവിലേക്ക് പോയ മഹാൻ എയർ ബസ് എ 340 വിമാനത്തിനാണ് ഇന്നലെ രാവിലെ ഒമ്പതിന് ഭീഷണിയുണ്ടായത്. തുടർന്ന് 40 മിനിറ്റോളം വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ വട്ടമിട്ടു. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ പടിഞ്ഞാറ് ഹോൾഡിംഗ് പൊസിഷനിലായിരുന്നു വിമാനം.
ലാഹോർ എ.ടി.എസാണ് (എയർ ട്രാഫിക് കൺട്രോൾ) വിവരം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറിയിച്ചത്. തുടർന്ന് ഇന്ത്യൻ വ്യോമസേനയെ വിളിച്ചു. പൈലറ്റിനോട് ജയ്‌പൂരിലോ ചാണ്ഡിഗഢിലോ വിമാനമിറക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് ഇന്ത്യൻ എയർഫോഴ്സ് അറിയിച്ചു. തുടർന്നാണ് വിമാനത്തെ നിയന്ത്രണത്തിലാക്കുന്നതിന് പഞ്ചാബിലെ ഹൽവാര വ്യോമതാവളത്തിൽ നിന്നും ജോധ്പൂരിലെയും വ്യോമതാവളങ്ങളിൽ നിന്നുമുള്ള സുഖോയ് യുദ്ധവിമാനങ്ങൾ വിന്യസിച്ചത്. പിന്നീട് ഇറാൻ അധികൃതരുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് വിമാനത്തെ ഇന്ത്യൻ വ്യോമാതിർത്തി വിടാൻ അനുവദിച്ചത്. പിന്നീട് വിമാനം ബംഗ്ലാദേശ് വ്യോമാതിർത്തിയിൽ പ്രവേശിച്ച് ചൈനയിലേക്ക് പറന്നതിനെ തുടർന്നാണ് ഇന്ത്യൻ പോർ വിമാനങ്ങൾ തിരിച്ചിറക്കിയത്.
ഭീഷണി വ്യാജമാണെന്നും വിമാനം ഇന്നലെ ഉച്ചയോടെ ഗ്വാംങ്ഷുവിൽ സുരക്ഷിതമായി ഇറങ്ങിയെന്നും മഹാൻ എയർ പിന്നീട് ട്വീറ്റ് ചെയ്തു. ബോംബ് ഭീഷണിയെ തുടർന്ന് നടത്തിയ എല്ലാ കാര്യങ്ങളും സിവിൽ ഏവിയേഷൻ മന്ത്രാലയവും വ്യോമ സേനയും ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും സംയുക്തമായാണ് തീരുമാനിച്ചതെന്ന് വ്യോമസേന അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |