ന്യൂഡൽഹി: ശത്രുവിനെ ഏതു കൊടുമുടിയിലും നേരിടാനും തകർക്കാനും രാജ്യം സ്വന്തമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ ഇന്നലെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി.
രാജസ്ഥാനിലെ ജോധ്പൂർ വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് `പ്രചണ്ഡ്'എന്ന പേരും നൽകി.
1999ലെ കാർഗിൽ യുദ്ധസമയം മുതൽ ഇന്ത്യൻ വ്യോമസേനയുടെ സ്വപ്നമായിരുന്നു കൊടുമുടികളിൽ യുദ്ധം ചെയ്യാൻ കഴിയുന്ന സ്വന്തം ഹെലികോപ്ടർ. അതാണ് ഇപ്പോൾ സഫലമായത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് കോപ്ടർ നിർമ്മിച്ചത്.
15 ഹെലികോപ്റ്ററുകൾ തദ്ദേശിയമായി 3,887 കോടി രൂപയ്ക്ക് വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി ഈ വർഷം മാർച്ചിലാണ് അനുമതി നൽകിയത്. 10 എണ്ണം വ്യോമസേനക്കും 5 എണ്ണം കരസേനയ്ക്കുമാണ്. കഴിഞ്ഞ വർഷം ആദ്യ ബാച്ചിന്റെ നിർമ്മാണം പൂർത്തിയാക്കിയിരുന്നു.
വ്യോമസേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പ്രചണ്ഡ് സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൊടുമുടിയിലെ മന്നൻ
# 5000 മീറ്റർ ഉയരത്തിൽ പറക്കും.
സിയാചിനിനിലും ലഡാക്കിലും എത്തും
#ഇരട്ട എൻജിൻ, ഇരട്ടപൈലറ്റ്, ക്രാഷ് ലാൻഡിംഗ് ഗിയർ,
52 അടി നീളം
15 അടി വീതി
15 അടി ഉയരം
2250 കി.ഗ്രാം ഭാരം ( ആയുധമില്ലാതെ )
1750 കിലോ ആയുധങ്ങൾ വഹിക്കും
330 കി.മീ പരമാവധി വേഗത
ആയുധങ്ങൾ:
1.എയർ ടു എയർ മിസൈൽ -മിസ്ത്രൽ
2. ആന്റി ടാങ്ക് ഡെഡ് മിസൈൽ- ധ്രുവസ്ത
3.ക്ളസ്റ്റർ ബോംബ്
4. ഗ്രനേഡ് ബോംബ്
ആക്രമണം
1. ശത്രുവിന്റെ പ്രതിരോധ വ്യൂഹം തകർക്കാം,
2. നുഴഞ്ഞുകയറ്റം തടയാം
3. ഡ്രോൺ ആക്രമണങ്ങൾ ചെറുക്കാം
4. കൊടുമുടികളിലെ ബങ്കറുകൾ തകർക്കാം
നിരീക്ഷണം
# ശത്രുവിന്റെ മിസൈലാക്രമണം ഉണ്ടായാൽ മുന്നറിയിപ്പ്
# രാത്രിയിലും പൈലറ്റിന് സൂക്ഷ്മ നിരീക്ഷണം സാധ്യം.
# ഇസ്രയേലിന്റെ നിരീക്ഷണ സംവിധാനമായ
എൽബിറ്റ് കാേമ്പസ് ഒപ്ടോ ഇലക്ട്രോണിക് സ്യൂട്ടാണ് ഇതിനായി ഘടിപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |