ന്യൂഡൽഹി: അയൽ രാജ്യങ്ങളുമായുള്ള സഹകരണത്തിനും പങ്കുവയ്‌ക്കലിനും ബഹുസ്വരതയ്ക്കുമാണ് ഇന്ത്യ പ്രാമുഖ്യം നൽകുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കൊവിഡിന് ശേഷം ആഫ്രിക്ക, ചെറിയ ദ്വീപ് രാജ്യങ്ങൾ തുടങ്ങിയ ദുർബല പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സുസ്ഥിര വികസനം നടപ്പാക്കാൻ ഇന്ത്യ മുൻഗണന നൽകുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഐക്യരാഷ്‌ട്ര സഭയുടെ സഹായത്തോടെ വികസ്വര രാജ്യങ്ങളെ സഹായിക്കുന്ന പരിപാടി ഇന്ത്യ-യുഎൻ വികസന പങ്കാളിത്ത ഫണ്ട് അഞ്ചാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേഷ്യൻ വികസ്വര രാജ്യങ്ങൾ ചില പൊതു ഘടകങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. വസുദൈവ കുടുംബകത്തിന്റെ പൊരുൾ ഉൾക്കൊണ്ട് സഹകരണത്തിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിക്കാൻ ആഗ്രഹിക്കുന്നു. സുസ്ഥിര വികസനം ലക്ഷ്യമിട്ട് പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ സമീപനം തുടരും. കേന്ദ്ര സർക്കാരിന്റെ എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യം സഭയുടെ സഹകരണ പരിപാടിയുടെ ആത്മാവാണെന്നും ഈ കൂട്ടായ്‌മ സഹകരണത്തിന് പുതിയ മാനങ്ങൾ നൽകുന്നെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |