ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളായി മുതിർന്ന നേതാവ് മല്ലികാർജ്ജുന ഖാർഗെയെയും ഡോ. ശശി തരൂർ എം.പിയെയും പാർട്ടിയുടെ തിരഞ്ഞെടുപ്പ് അതോറിട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെയാണിത്. ഒക്‌ടോബർ 17നാണ് തിരഞ്ഞെടുപ്പ്. എല്ലാ പി.സി.സി ആസ്ഥാനങ്ങളിലും രാവിലെ 10 മുതൽ നാലുവരെ രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പെന്ന് തിരഞ്ഞെടുപ്പ് അതോറിട്ടി അദ്ധ്യക്ഷൻ മധുസൂതൻ മിസ്ത്രി അറിയിച്ചു. ബാലറ്റ് ബോക്‌സുകൾ ഡൽഹിയിലേക്ക് കൊണ്ടുവന്ന് 19ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്കായി സീൽ ചെയ്‌ത കവറിൽ ബാലറ്റ് പേപ്പർ എത്തിക്കും. വോട്ടു രേഖപ്പെടുത്താൻ പ്രത്യേക ബൂത്തും സജ്ജമാക്കും. എ.ഐ.സി.സി ആസ്ഥാനത്തും സംസ്ഥാനങ്ങളിലുമായി 67 ബൂത്തുകൾ സജ്ജീകരിക്കും. എ.ഐ.സി.സി അംഗങ്ങളും പ്രവർത്തക സമിതി അംഗങ്ങളും പാർട്ടി ആസ്ഥാനത്ത് വോട്ടു ചെയ്യും.
ഖാർഗെ ഇന്നലെ ഹൈദരാബാദിലും വിജയവാഡയിലും തരൂർ മുംബയിലും പ്രചാരണം നടത്തി. അദ്ധ്യക്ഷനായാൽ യുവാക്കൾക്ക് 50 ശതമാനം പാർട്ടി പദവികൾ നൽകാനുള്ള ഉദയ്‌പൂർ പ്രഖ്യാപനം നടപ്പാക്കുമെന്ന് ഖാർഗെ ഹൈദരാബാദിൽ പറഞ്ഞു. കൂട്ടായ നേതൃത്വത്തിലും കൂടിയാലോചനയിലുമാണ് തനിക്ക് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയാണ് ഖാർഗെയുടെ പ്രചാരണം ഏകോപിപ്പിക്കുന്നത്.
തരൂരിന് അതൃപ്തി
ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചിട്ടും പി.സി.സികൾ മല്ലികാർജ്ജുന ഖാർഗെയ്‌ക്ക് പരസ്യ പിന്തുണ നൽകുന്നതിൽ ശശി തരൂർ അതൃപ്‌തി രേഖപ്പെടുത്തി. പദവികളിൽ ഉള്ളവരുടെ പരസ്യ പിന്തുണ തിരഞ്ഞെടുപ്പ് അതോറിട്ടി നിർദ്ദേശങ്ങളുടെ ലംഘനമായതിനാൽ പരാതി നൽകുമെന്നും തരൂർ പറഞ്ഞു.
ഗുജറാത്തിൽ പി.സി.സി അദ്ധ്യക്ഷൻ പരസ്യമായി ഖാർഗെയ്‌ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ എ.ഐ.സി സി നേതാക്കളാണെന്ന് സൂചനയുണ്ടെങ്കിലും തെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാന ഘടകത്തിനെതിരെ തരൂർ പരാതി നൽകിയെന്ന് മധുസൂതൻ മിസ്ത്രി അറിയിച്ചു. കേരളത്തിലും കർണാടകയിലും പി.സി.സികൾ ഖാർഗെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതായുള്ള വാർത്തകൾ ചൂണ്ടിക്കാട്ടിയപ്പോൾ തരൂർ രേഖമൂലം പരാതി നൽകിയിട്ടില്ലെന്നും പത്രവാർത്തകൾ കണക്കിലെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |