ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തന്റെ പേര് സോണിയ ഗാന്ധി നിർദ്ദേശിച്ചിട്ടില്ലെന്നും ഹൈക്കമാൻഡ് പിന്തുണയുണ്ടെന്ന വാർത്ത തെറ്റാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോൺഗ്രസിനെയും സോണിയ ഗാന്ധിയെയും തന്നെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ആരോ പ്രചരിപ്പിച്ചതാണിത്.
തിരഞ്ഞെടുപ്പിന്റെ ഭാഗമാകില്ലെന്നും ഒരാളെയും പിന്തുണയ്ക്കില്ലെന്നും ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർമാരായി 9300 പ്രതിനിധികളെ തിരഞ്ഞെടുത്തിട്ടുണ്ട്. താൻ സാധാരണ പാർട്ടി പ്രവർത്തകൻ മാത്രമാണ്. നിരവധി പ്രതിനിധികളുടെയും മുതിർന്ന നേതാക്കളുടെയും അഭ്യർത്ഥന മാനിച്ചാണ് മത്സരിക്കുന്നത്. രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നായിരുന്നു ഖാർഗെയുടെ മറുപടി. അദ്ധ്യക്ഷനായാൽ ഉദയ്‌പൂർ ചിന്തൻ ശിബിർ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്‌നൗ യാത്ര മാറ്റി തരൂർ
സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടർന്ന് ലക്‌നൗവിലെ പ്രചാരണം മാറ്റിവച്ച കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനാർത്ഥി ഡോ. ശശി തരൂരിന് തൊട്ടടുത്തു ദിവസവും അവിടേക്ക് പോകാനായില്ല. ചൊവ്വാഴ്‌ച ഖാർഗെയുടെ പ്രചാരണം നടക്കുന്നതിനാൽ തരൂരിനോട് യാത്ര മാറ്റിവയ്‌ക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടെന്നാണ് സൂചന. ലക്‌നൗവിലെ പ്രചാരണം തരൂർ 16ലേക്ക് മാറ്റി.
എന്നാൽ വോട്ടർ പട്ടികയിലുള്ള പ്രതിനിധികൾ ക്യൂ.ആർ കോഡുള്ള തിരിച്ചറിയൽ കാർഡ് കൈപ്പറ്റാൻ പി.സി.സി ഒാഫീസിലെത്തുന്ന ദിവസമായതിനാൽ മാറ്റി നിറുത്തിയതാണെന്നാണ് തരൂർ പക്ഷത്തിന്റെ ആരോപണം. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള 1,250 പ്രതിനിധികൾ യു.പിയിലുണ്ട്.
പക്ഷപാതമില്ലെന്ന് മിസ്‌ത്രി
പ്രചാരണത്തിൽ പാർട്ടി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ശശി തരൂരിന്റെ ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി അദ്ധ്യക്ഷൻ മധുസൂതൻ മിസ്‌ത്രി തള്ളി. തെറ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമ വാർത്തകൾ കണ്ട് നടപടിയെടുക്കാനാകില്ല. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |