ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റിട്ടും രണ്ട് ലഷ്‌കർ ഇ-ത്വയിബ ഭീകരരെ കീഴ്പ്പെടുത്തി കരസേനയുടെ ധീരനായ നായ സൂം. രണ്ടു തവണ വെടിയേറ്റിട്ടും സൂം തന്റെ ദൗത്യം തുടരുകയായിരുന്നു. നിലവിൽ ശസ്ത്രക്രിയയ്ക്കു ശേഷം നിരീക്ഷത്തിൽ കഴിയുകയാണ് സൂം.
ഒടിഞ്ഞ പിൻകാലിൽ പ്ലാസ്റ്ററിട്ടു. 48 മണിക്കൂറുകൾ നിർണായകമാണെന്നും സൈനിക മൃഗാശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് സൂം ഉള്ളതെന്നും സേനാ ഉദ്യോഗസ്ഥർ അറിയിച്ചു. താങ്പാവ മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് ലഭിച്ച വിവരത്തെത്തുടർന്ന് ഞായറാഴ്ചയാണ് ഓപ്പറേഷൻ ആരംഭിച്ചത്.
ഭീകരർ ഒളിച്ചിരിക്കുന്നതെന്നു കരുതുന്ന വീടിനകം തെരഞ്ഞ സൂം ഭീകരരെ പിടികൂടുകയും ആക്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് രണ്ടു തവണ വെടിയേറ്റത്. രണ്ടു ഭീകരരെയും സേന വധിച്ച ശേഷമാണ് സൂം ദൗത്യത്തിൽ നിന്ന് പിന്മാറിയത്. മുമ്പും സൂം പല ഓപ്പറേഷനുകളുടെയും ഭാഗമായിട്ടുണ്ട്. ഏറ്റുമുട്ടലിൽ സൈനികർക്കും പരിക്കേറ്റു. നിരവധി ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടു പേരെയാണ് വധിച്ചത്. സംഭവസ്ഥലത്തു നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |