ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കു വേണ്ടി പാർട്ടി ചുമതലയുള്ള രമേശ് ചെന്നിത്തല പ്രചാരണം നടത്തുന്നത് തിരഞ്ഞെടുപ്പ് അതോറിട്ടി പരിശോധിക്കണമെന്ന് എതിർസ്ഥാനാർത്ഥി ഡോ. ശശി തരൂർ ആവശ്യപ്പെട്ടു. വോട്ടർപ്പട്ടിക അപൂർണമായതിനാൽ വോട്ടർമാരെ ബന്ധപ്പെടാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടും ഖാർഗെയ്‌ക്ക് കൂടുതൽ പരിഗണന ലഭിക്കുന്നുണ്ടെന്ന പരാതിയുടെ തുടർച്ചയാണ് ചെന്നിത്തലയ്‌ക്കെതിരായ തരൂരിന്റെ ആരോപണം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ സമിതി അദ്ധ്യക്ഷനായ ചെന്നിത്തല ഖാർഗെയുടെ പ്രചാരണം ഏകോപിപ്പിക്കുന്നതാണ് തരൂരിനെ പ്രകോപിപ്പിച്ചത്. അതേസമയം തനിക്ക് പാർട്ടിയിൽ നിലവിൽ ഔദ്യോഗിക പദവികളില്ലെന്നും ഗുജറാത്തിലെ ഖാർഗെയുടെ പ്രചാരണത്തിന് പോയിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചിരുന്നു.
പല സംസ്ഥാനങ്ങളിലും സമാന രീതിയിൽ പ്രചാരണം നടത്തുന്നുണ്ടെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് അതോറിട്ടി പരിശോധിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ചില നേതാക്കൾ ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന സന്ദേശം നൽകുന്നുണ്ട്. അദ്ധ്യക്ഷന്മാരടക്കം മുതിർന്ന നേതാക്കൾ പി.സി.സികളിലെ തന്റെ പ്രചാരണത്തിൽ പങ്കെടുക്കുന്നില്ല. തുല്യമായ രീതിയിൽ സ്ഥാനാർത്ഥികളെ പരിഗണിക്കണം.
കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ്അതോറിട്ടി ചെയർമാനെ വിമർശിച്ചിട്ടില്ലെന്നും സംവിധാനത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയതാണെന്നും തരൂർ പറഞ്ഞു. മുതിർന്ന നേതാക്കൾ മാറി നിന്നാലും പിന്തുണയ്ക്കുന്നവരുണ്ട്. അതിനാൽ രഹസ്യബാലറ്റ് ഗുണകരമാകും.
തനിക്ക് ലഭിച്ച വോട്ടർ പട്ടികയിൽ പ്രതിനിധികളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളില്ലെന്നും തരൂർ പരാതിപ്പെട്ടു. ഇക്കാര്യത്തിൽ താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. 22 വർഷത്തിനിടെ ഇത്തരമൊരു തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാൽ പാർട്ടിയുടെ സംവിധാനത്തിൽ പോരായ്മകളുണ്ട്.
പാർട്ടിയിൽ എല്ലാ തലത്തിലും തിരഞ്ഞെടുപ്പ് വേണം. സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ഇന്നലെ ഡൽഹി പി.സി.സിയിൽ പ്രചാരണത്തിനെത്തിയപ്പോഴും മുതിർന്ന നേതാക്കൾ വിട്ടു നിന്നിരുന്നു. തരൂരിന്റെ പത്രികയിൽ ഒപ്പിട്ട ഡൽഹിയിലെ നേതാവ് സന്ദീപ് ദീക്ഷിതടക്കം ചുരുക്കം ചിലരേ എത്തിയുള്ളൂ.
സ്വന്തം സംസ്ഥാനങ്ങളിൽ വോട്ടു ചെയ്യണം
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഭാരവാഹികൾ, സെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ എന്നിവർ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ സ്വന്തം സംസ്ഥാനത്തോ ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തോ വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി നിർദ്ദേശിച്ചു. ചുമതലയുള്ള സംസ്ഥാനങ്ങളിൽ വോട്ടു ചെയ്യാൻ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത നിലനിറുത്താനാണ് നിർദ്ദേശമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |