ബി.ജെ.പിക്കെതിരായ ബദലിനൊപ്പം
പാർട്ടി ശാക്തീകരണവും അജൻഡ
വിജയവാഡ (ആന്ധ്ര): നഗരത്തെ ചെങ്കടലാക്കി പതിനായിരങ്ങൾ പങ്കെടുത്ത റാലിയോടെ സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് വിജയവാഡയിൽ ഉജ്ജ്വലത്തുടക്കം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിശാല ഇടതു, ജനാധിപത്യ മതേതര ബദൽ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചർച്ചയാകും ഇന്നുതുടങ്ങുന്ന പ്രതിനിധി സമ്മേളനത്തിൽ മുഖ്യം. ഹിന്ദി മേഖലയിലടക്കം ഇടതുപാർട്ടികളുടെയും സി.പി.ഐയുടെയും സ്വാധീനം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന സംഘടനാ റിപ്പോർട്ടും ചർച്ച ചെയ്യും.
ഇന്നുരാവിലെ 10.30ന് വിജയവാഡ എസ്.എസ് കൺവെൻഷൻ സെന്ററിൽ ദേശീയപതാക സ്വാതന്ത്ര്യ സമരസേനാനി എതുകുരി കൃഷ്ണമൂർത്തിയും പാർട്ടി പതാക എസ്.സുധാകർ റെഡ്ഢിയും ഉയർത്തും. പ്രതിനിധി സമ്മേളനം ജനറൽസെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് പെയ്ത മഴയെ വെല്ലുന്ന ആവേശത്തോടെയായിരുന്നു ഇന്നലെ വൈകിട്ട് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ പാർട്ടി പ്രവർത്തകരുടെ ഉജ്ജ്വലറാലി. മൂന്നരയോടെ ബി.ആർ.ടി.എസ് റോഡിന്റെ വടക്കേയറ്റത്തുള്ള മേസാല രാജറാവു പാലം, പഴവിപണി എന്നിവിടങ്ങളിൽ നിന്നാരംഭിച്ച റാലി അഞ്ചോടെ എം.ബി.പി സ്റ്റേഡിയത്തിലെത്തി. പൊതുസമ്മേളനം ഡി.രാജ ഉദ്ഘാടനം ചെയ്തു.
ഇന്ന് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ എം.എൽ ജനറൽസെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജൻ എന്നിവർ അഭിവാദ്യമർപ്പിക്കും. കരട് രാഷ്ട്രീയപ്രമേയവും രാഷ്ട്രീയ വിശകലന റിപ്പോർട്ടും ജനറൽസെക്രട്ടറിയും സംഘടനാ റിപ്പോർട്ട് അതുൽകുമാർ അൻജാനും പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കും.
'മാവോവാദികളായി
മുദ്രകുത്തുന്നു'
എതിർ ശബ്ദമുയർത്തുന്നവരെ മാവോവാദികളായി മുദ്രകുത്തി ജയിലിൽ അടയ്ക്കുകയെന്നതാണ് കേന്ദ്രത്തിലെ മോദിസർക്കാരിന്റെ നയമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ഡി.രാജ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ മർദ്ദകഭരണത്തിന് 2024ലെ തിരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കപ്പെടും. മോദിസർക്കാർ അധികാരമേറ്റശേഷം എത്രയോ മനുഷ്യാവകാശപ്രവർത്തകരെ മാവോവാദി ബന്ധമാരോപിച്ച് ജയിലിലടച്ചു. മനുഷ്യാവകാശ ലംഘനങ്ങൾ നോക്കിനിൽക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |