ന്യൂഡൽഹി: വിവാദ മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യന്ത്രി മനീഷ് സിസോദിയ ഇന്ന് രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ നോട്ടീസ്.ഡൽഹി സർക്കാർ 2021-22ൽ നടപ്പിലാക്കിയ മദ്യനയത്തിൽ ആരോപണമുയർന്നതിനെ തുടർന്ന് സി.ബി.ഐ അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് ശുപാർശ ചെയ്തത്. ആഗസ്റ്റ് 17 ന് ഇടപാടിൽ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഐ.പി.സി 120 ബി, 477 എ, സെക്ഷൻ 7 എന്നീ വകുപ്പുകൾ പ്രകാരം സിസോദിയക്കും 14 പേർക്കുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. മദ്യനയം നടപ്പിലാക്കിയപ്പോൾ മദ്യ വ്യാപാരികൾക്ക് 30 കോടിയുടെ ഇളവ് നൽകിയതായാണ് ആരോപണം. തുടർന്ന് മനീഷ് സിസോദിയയുടെ അടുത്തയാളായി അറിയപ്പെടുന്ന വിജയ് നായരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
''സി.ബി.ഐ എന്റെ വീട്ടിൽ 14 മണിക്കൂർ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്റെ ബാങ്ക് ലോക്കറും അവർ പരിശോധിച്ചു. ഇപ്പോൾ അവർ ചോദ്യം ചെയ്യലിനായി സി.ബി.ഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഞാൻ പൂർണ്ണമായും സഹകരിക്കും. സത്യമേവ ജയതേ"":- മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു.ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. തൂക്കുകയറിന് ഭഗത് സിംഗിന്റെ ലക്ഷ്യങ്ങളെ തടയാനായില്ല. മനീഷ് സിസോദിയയും സത്യേന്ദ്രജയിനും ഇന്നത്തെ ഭഗത് സിംഗുമാരാണ്. കോടിക്കണക്കിന് ആളുകൾ അവരോടൊപ്പമുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു.
• അറസ്റ്റ് ചെയ്യാനെന്ന് എ.എ.പി
മനീഷ് സിസോദിയയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. സിസോദിയ അറസ്റ്റിലാവുന്നത് മദ്യ കുംഭകോണത്തിനല്ല, വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് തങ്ങൾക്കറിയാം. അടുത്ത ഒരു മാസം മനീഷ് സിസോദിയ ഗുജറാത്തിൽ നടത്തുന്ന പ്രചാരണ പരിപാടികളെ ബി.ജെ.പി ഭയക്കുകയാണ്. അതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |