ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട നടപടികൾ ഹിമാചൽ പ്രദേശിൽ പുരോഗമിക്കുന്നിതിനിടെ സ്ഥാനാർത്ഥികളുടെ അവസാന പട്ടികയും ബി.ജെ.പി പുറത്തുവിട്ടു. ആറ് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ 68 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലിന്റെ വിശ്വസ്തനും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ രവീന്ദർ സിംഗ് രവി കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ പാർട്ടി അദ്ദേഹത്തെ ജ്വാലാമുഖിയിൽ രംഗത്തിറക്കാൻ തീരുമാനിച്ചു. 25ന് നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം അവസാനിക്കുന്നത്. നവംബർ 12നാണ് തിരഞ്ഞെടുപ്പ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡെഹ്റ മണ്ഡലത്തിൽ നിന്ന് മത്സരിച്ച രവീന്ദർ സിംഗിന് ഇത്തവണ സീറ്റ് ലഭിക്കാത്തതിനാൽ കോൺഗ്രസിൽ ചേർന്നേക്കുമെ അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അദ്ദേഹത്തെ മത്സരത്തിനിറക്കിയുള്ള പാർട്ടിയുടെ നീക്കം. അതേസമയം, ജ്വാലാമുഖി എം.എൽ.എ രമേഷ് ധവാലയെ ഡെഹ്റയിൽ മത്സരിപ്പിക്കാനും തീരുമാനമായി. പാർട്ടിയുടെ നിർദ്ദേശ പ്രകാരം ധവാല നേരത്തേ തന്നെ ഡെഹ്റയിൽ പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ, രവീന്ദർ സിംഗ് രവിയുടെ സീറ്റിന്റെ കാര്യത്തിൽ തുടർന്ന അനിശ്ചിതത്വത്താൽ ഈ തീരുമാനം മാറ്റിയേക്കുമെന്നും ധവാലയെ ജ്വാലാമുഖിയിൽ തന്നെ മത്സരിപ്പിക്കുമെന്നുമുള്ള സ്ഥിതിയുണ്ടായി. ഇതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച ധവാല, എന്തു വില കൊടുത്തും ഡെഹ്റയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ ഡെഹ്റ സീറ്ര് ധവാലയ്ക്കു തന്നെ കൊടുക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. കുളുവിൽ മഹേശ്വർ സിംഗ് മത്സരിക്കും. അദ്ദേഹത്തിന്റെ മകൻ ഹിതേശ്വർ സിംഗ്, ബഞ്ചാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ഉയർത്തിയതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പത്തിൽ സിംഗിന്റെ മത്സരക്കാര്യവും അനിശ്ചിതത്വത്തിലായിരുന്നു. ഹമീർപൂർ ജില്ലയിലെ ബർസാർ സീറ്രിലേക്ക് പരിഗണിച്ചിരുന്ന പേരുകളെല്ലാം മാറ്രി മായ ശർമ്മയെയാണ് പാർട്ടി മത്സരത്തിന് തിരഞ്ഞെടുത്തത്. ഉന ജില്ലയിലെ ഹരോളി നിയമസഭാ സീറ്രിൽ ബി.ജെ.പി രാംകുമാറിനെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ രാംപൂർ സീറ്റിൽ എ.ബി.വി.പിയിൽ നിന്നു വന്ന കൗൾ നേഗിയെയാണ് തീരുമാനിച്ചത്.അഞ്ച് വനിതാ സ്ഥാനാർത്ഥികളാണ് ഇത്തവണ ബി.ജെ.പിയുടെ പട്ടികയിലുള്ളത്. ഈ തിരഞ്ഞെടുപ്പിൽ 11 സിറ്റിംഗ് എം.എൽ.എമാരെ മാറ്റിനിറുത്തി. ഹിമാചൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ മത്സരിക്കുക സെറാജിൽ നിന്നായിരിക്കും.
അതേസമയം, കോൺഗ്രസ് 46 സ്ഥാനാർത്ഥികളെ രംഗത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് നീക്കങ്ങളാണ് ശ്രദ്ധേയമായ മറ്രൊരു കാര്യം. ഇതുവരെ നാല് സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ആംആദ്മി അറിയിച്ചിട്ടുണ്ട്.
മന്ത്രിയെ മാറ്റി ചായക്കടക്കാരന് സീറ്റ് നൽകി ബി.ജെ.പി
ഷിംല അർബൻ മണ്ഡലത്തിൽ തുടർച്ചയായി നാല് തവണ വിജയിച്ച മന്ത്രി സുരേഷ് ഭരദ്വാജിനെ മാറ്റി ചായ വിൽപ്പനക്കാരനായ സഞ്ജയ് സൂദിന് സീറ്റ് നൽകി ബി.ജെ.പി രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചു. മുമ്പ് ഷിംല ബസ് സ്റ്റാന്റിലെ പത്രവില്പനക്കാരനായിരുന്ന സഞ്ജയ് 1991 മുതലാണ് ഇവിടെ ചായക്കട നടത്തി വരുന്നത്.
''ഷിംല അർബൻ പോലുള്ള പ്രധാന മണ്ഡലത്തിൽ എന്നെ സ്ഥാനാർത്ഥിയാക്കിയതിൽ ഞാൻ പാർട്ടിയോട് നന്ദി പ്രകടിപ്പിക്കുന്നു. എന്നെപ്പോലുള്ള ഒരു ചെറിയ തൊഴിലാളിക്ക് ഇത് വലിയ ബഹുമതിയാണ്. താൻ വളരെ ദരിദ്രകുടുംബത്തിൽ നിന്നുള്ളയാളാണ്. തന്റെ പഠനത്തിന് എല്ലാ സഹായവും ചെയ്ത് തന്നത് ആർ.എസ്.എസ് ആണ്. അന്ന് എ.ബി.വി.പിയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. പത്രവില്പന നടത്തിയാണ് കോളേജിലെ ഫീസ് അടച്ചിരുന്നത്. ഇപ്പോൾ പാർട്ടി ജില്ല വൈസ് പ്രസിഡന്റാണ്.""- സഞ്ജയ്സൂദ് പറഞ്ഞു.
തന്നെ ഷിംലയിൽ നിന്ന് മാറ്റി മത്സരിപ്പിക്കുന്നതിൽ ആശ്ചര്യമുണ്ടെന്നായിരുന്നു മ ന്ത്രി സുരേഷ് ഭരദ്വാജ് പ്രതികരിച്ചത്. ഹിമാചൽ പ്രദേശിൽ ഇങ്ങനെ ഒരു പതിവില്ല. ഇത് വിചിത്രമായ നടപടിയും ഖേദിക്കേണ്ട അവസ്ഥയുമാണ്. എന്നാൽ പാർട്ടിയെടുത്ത തീരുമാനമായതിനാൽ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |