മുംബയ്: മഹാരാഷ്ട്രയിലെ അമരാവതിയിലെ പ്രഭാത് ചൗക്കിൽ കെട്ടിടം തകർന്ന് വീണ് അഞ്ച് മരണം. രണ്ട് പേർക്ക് പരിക്കേറ്റു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അഗ്നിശമന സേനയും പൊലീസും ഉടൻ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടടർ പവ്നീത് കൗർ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവരുടെ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും അന്വേഷണം നടത്താൻ ഡിവിഷണൽ കമ്മിഷണറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പഴയതും മോശമായ അവസ്ഥയിലുള്ളതുമായ കെട്ടിടം പൊളിക്കുന്നതിന് ജൂലായിൽ അമരാവതി മുൻസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നതായി സമീപവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |