ബിലാസ്പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ ദുർമന്ത്രവാദത്തിനിടെ പരിക്കേറ്റ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് ദാരുണാന്ത്യം. ദുരാത്മാവിനെ തുരത്താനും അസുഖം ഭേദമാകാനും മന്ത്രവാദി പല തവണ ത്രിശൂലം ഉപയോഗിച്ച് യുവാവിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. രത്തൻപൂർ പൊലീസ് സ്റ്രേഷൻ പരിധിയിലെ പോഡി ഗ്രാമത്തിൽ ഫെക്കുറാം നിർമ്മൽക്കർ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്ന് പ്രദേശവാസി പൊലീസിനെ അറിയിച്ചതിനെത്തുടർന്നാണ് വിവരം പുറത്തറിയുന്നത്. തന്റെ ഭർത്താവിന് കുറച്ചു നാളായി മാനസ്കാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും ചികിത്സയിലായിരുന്നെന്നും നിർമ്മൽക്കറിന്റെ ഭാര്യ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. അസുഖം മാറാനാണ് മന്ത്രവാദിയുടെ അടുത്ത് എത്തിച്ചത്. ഭർത്താവ് ദുഷ്ട ശക്തികളുടെ സ്വാധീനത്തിലാണെന്നു പറഞ്ഞ മന്ത്രവാദി നാല് ദിവസത്തോളം ശൂലമുപയോഗിച്ച് അദ്ദേഹത്തെ കുത്തി. ഭർത്താവിന്റെ നില വഷളായതിനെത്തുടർന്ന് തിരികെ വീട്ടിലേക്കു കൊണ്ടുവരികയും മരിക്കുകയുമായിരുന്നെന്നും അവർ പറഞ്ഞു. ശരീരത്തിലേറ്റ പൊള്ളലും അണുബാധയുമാണ് മരണകാരണമെന്ന് നിർമ്മൽക്കറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |