ന്യൂഡൽഹി: ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയസഭാ തിരഞ്ഞെടുപ്പിൽ പൊടിപാറുമ്പോൾ ഡൽഹിയിൽ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള പ്രചാരണവും കത്തിക്കയറും. 250 മുനിസിപ്പൽ വാർഡുകളിലേക്ക് ഡിസംബർ നാലിന് വോട്ടെടുപ്പും ഏഴിന് വോട്ടെണ്ണലും നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇന്നലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവിൽ വന്നു.
ഈ വർഷം ആദ്യം നടക്കേണ്ട തിരഞ്ഞെടുപ്പ് മൂന്ന് കോർപ്പറേഷനുകളെ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് മുന്നോടിയായാണ് മാറ്റിവച്ചത്. ബി.ജെ.പിയാണ്15 വർഷമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്നത്. 2007ൽ ഏകീകൃത കോർപ്പറേഷനായിരുന്നു. ഇത് 2012ൽ ഈസ്റ്റ്, നോർത്ത്, സൗത്ത് എന്നീ മൂന്ന് കോർപ്പറേഷനുകളായി വിഭജിച്ചു. ഭരണസൗകര്യവും വരുമാന സ്രോതസുകളും കണക്കിലെടുത്ത് മൂന്ന് കോർപ്പറേഷനുകളെയും ലയിപ്പിച്ച് ഒന്നാക്കിയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തുന്നത്.
2017ൽ 272 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി 181ഉം ആംആദ്‌മി പാർട്ടി 49ഉം കോൺഗ്രസ് 31ഉം സീറ്റ് നേടി. കോർപ്പറേഷനുകൾ ലയിച്ചതോടെ വാർഡുകൾ 250 ആയി കുറച്ചിട്ടുണ്ട്. ബി.ജെ.പി-ആംആദ്‌മി പാർട്ടി-കോൺഗ്രസ് ത്രികോണ മത്സരമാകും നടക്കുക. 1.46 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |