ആദ്യത്തെ തപാൽ വോട്ട് അവസാന വോട്ടായി
ന്യൂഡൽഹി: സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ വോട്ടറും പിന്നിങ്ങോട്ട് ഒരു തിരഞ്ഞെടുപ്പും വിടാതെ വോട്ടു ചെയ്‌ത് ജനാധിപത്യത്തിന്റെ ബ്രാൻഡ് അംബാസഡറുമായ ശ്യാം സരൺ നേഗി (106) വിടവാങ്ങി. ഹിമാചൽ പ്രദേശിലെ കിന്നൗർ സ്വദേശിയാണ്. നവംബർ 12 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ നിയമസഭയിലേക്ക് തപാൽ വോട്ട് ചെയ്ത ശേഷമാണ് അദ്ദേഹം ഇന്നലെ പുലർച്ചെ ഒാർമ്മയായത്.
80 വയസ് കഴിഞ്ഞവർക്കുള്ള തപാൽ ബാലറ്റ് സൗകര്യം വേണ്ടെന്നും 12ന് ബൂത്തിൽ പോകുമെന്നും നേഗി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ആരോഗ്യം വഷളായതിനാലാണ് നവംബർ രണ്ടിന് തപാൽ വോട്ടിന് അവസരമൊരുക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒന്നിനും കുറവു വരുത്തിയില്ല. ചുവന്ന പരവതാനി വിരിച്ച് ഡ്രം മേളത്തിന്റെ അകമ്പടിയോടെ അദ്ദേഹത്തെ ആനയിച്ച് പുറത്തിരുത്തി. അവിടെ ഒരു ബൂത്തിന്റെ പ്രതീതി സൃഷ്ടിച്ചു. ജീവിതത്തിലെ 34-ാമത്തെ വോട്ട് രേഖപ്പെടുത്തിയതിന്റെ രണ്ടാം ദിവസം നേഗി മരണത്തെ പുൽകി.
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ വോട്ടർ
രാജ്യത്ത് ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് 1952 ജനുവരി-ഫെബ്രുവരിയിലാണ് നടന്നത്. അതിശൈത്യവും മഞ്ഞുവീഴ്ചയും കാരണം കിന്നൗറിൽ 1951 ഒക്ടോബർ 25 ന് തന്നെ വോട്ടെടുപ്പ് നടത്തി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കോവർ കഴുതകളുടെ പുറത്ത് തിരഞ്ഞെടുപ്പ് സാമഗ്രികൾ കയറ്റി പത്തു ദിവസം യാത്ര ചെയ്‌താണ് കിന്നൗർ ഉൾപ്പെടുന്ന മാണ്ഡി പാർലമെന്റ് മണ്ഡലത്തിലെ ചിനി വില്ലേജിൽ (ഇന്നത്തെ കൽപ) ഒരു പ്രൈമറി സ്‌കൂളിലെ ബൂത്തിൽ എത്തിയത്. അവിടെ ആദ്യ വോട്ട് ചെയ്‌ത് നേഗി ചരിത്രം കുറിച്ചു.
പിന്നീട് 2021 വരെ മാണ്ഡി സീറ്റിലെ എല്ലാ തിരഞ്ഞെടുപ്പിലും നേഗി ബൂത്തിൽ പോയി വോട്ട് ചെയ്‌തു. 16 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടിട്ടു.
1917 ജൂലായിൽ ജനിച്ച നേഗി സർക്കാർ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായിരുന്നു. 1975-ൽ വിരമിച്ചു. പത്തു മക്കളുണ്ട്. 2016ൽ സനം രേ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു.
ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും ചെറുപ്പക്കാരെ പ്രചോദിപ്പിക്കാനും നേഗിക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |