ന്യൂഡൽഹി: ഹിമാചൽ പ്രദേശിന്റെ അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമാക്കി വേണം നവംബർ 12ന്റെ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചലിലെ യുവാക്കളും അമ്മമാരും സഹോദരിമാരും ഇത് നന്നായി മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അഴിമതി നടത്തുന്ന വാക്കു പാലിക്കാത്ത പാർട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ബി.ജെ.പി രാമക്ഷേത്രം അടക്കം നിർമ്മിച്ച് ജനങ്ങൾക്കൊപ്പമാണെന്നും മോദി പറഞ്ഞു.
ബി.ജെ.പിക്ക് അധികാരത്തുടർച്ച നൽകാൻ ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിച്ചിട്ടുണ്ടെന്നറിയാം. രേഖപ്പെടുത്തുന്ന ഒാരോ വോട്ടും അഞ്ച് വർഷത്തേക്ക് മാത്രമല്ല. അടുത്ത 25 വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വികസന യാത്രയെ തീരുമാനിക്കുന്നതാണ്. ഹിമാചൽ പ്രദേശിൽ ദ്രുതഗതിയിലുള്ള പുരോഗതിയും സുസ്ഥിരമായ സർക്കാരും അനിവാര്യമാണ്. ഹിമാചലിലെ വോട്ടർമാർ അതു മനസ്സിലാക്കുമെന്നറിയാം. രാജ്യസുരക്ഷയിൽ പോലും വിട്ടുവീഴ്‌ച ചെയ്‌ത കോൺഗ്രസ് തെറ്റായ വാഗ്‌ദാനങ്ങൾ നൽകുന്ന പാർട്ടിയാണെന്നും മോദി ആരോപിച്ചു. കോൺഗ്രസ് ഭരണകാലത്ത് എല്ലായിപ്പോഴും പ്രതിരോധ ഇടപാടുകളിൽ കമ്മിഷൻ വാങ്ങിയിരുന്നു. കോടികൾ തട്ടിപ്പ് നടത്തി. അതിനാൽ ആയുധ സംഭരണം വൈകി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കുംഭകോണം കോൺഗ്രസാണ് നടത്തിയത്. പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്‌തമാകണമെന്ന് കോൺഗ്രസ് ഒരിക്കലും ആഗ്രഹിച്ചില്ല. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ താൻ അതു നേരിട്ട് മനസ്സിലാക്കിയതാണ്.
വ്യാജ വാഗ്‌ദാനങ്ങളാണ് കോൺഗ്രസ് എപ്പോഴും നൽകുന്നത്. 2012ൽ നൽകിയ വാഗ്‌ദാനങ്ങളാെന്നും പാലിച്ചില്ല. അതേസമയം, ബി.ജെ.പി രാമക്ഷേത്രം, ജമ്മു-കാശ്‌മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യൽ തുടങ്ങിയ വാഗ്‌ദാനങ്ങൾ പാലിച്ചു. രാമക്ഷേത്ര നിർമ്മാണം മുഖ്യ അജൻഡയാക്കാനുള്ള തീരുമാനം ഹിമാചലിലെ പാലംപൂരിൽ ചേർന്ന യോഗത്തിലാണ് ബി.ജെ.പി എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ആണ് ഭരിച്ചിരുന്നതെങ്കിൽ സൗജന്യ കൊവിഡ് വാക്‌സിൻ ഹിമാചലിൽ ഏറ്റവും ഒടുവിൽ മാത്രമെ എത്തുമായിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |