ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 43 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മണ്ഡലമായ ഘട്ലോഡിയയിൽ നിന്ന് രാജ്യ സഭാ എം.പി അമീ യാഗ്നിക് മത്സരിക്കും. 2012ലും 2017ലും കോൺഗ്രസ് പരാജയപ്പെട്ട പോർബന്തർ സീറ്റിൽ മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ അർജ്ജുൻ മോദ്‌വാദിയെയാണ് പാർട്ടി മത്സരത്തിനിറക്കുക. അമീ യാഗ്നിക് ഉൾപ്പെടെ ഏഴ് വനിതകളാണ് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ചില മുൻ എം.എൽ.എമാരും പട്ടികയിൽ ഇടം പിടിച്ചു. ജസ്ദാനിലെ മുൻ എം.എൽ.എ ഭോലാഭായ് ഗോഹെലിന് ഇത്തവണ ടിക്കറ്റ് ലഭിച്ചു. 2017ൽ അവസരം നൽകാത്തതിനെത്തുടർന്ന് ബി.ജെ.പിയിൽ ചേർന്ന ഗോഹെൽ 2018ൽ കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. പട്ടേൽ, ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് പത്ത് പേർ വീതവും ആദിവാസി വിഭാഗത്തിൽ നിന്ന് 11ഉം പട്ടികജാതി വിഭാഗത്തിൽ നിന്ന് അഞ്ചും പേരുകൾ പട്ടികയിലുണ്ട്. ഭരണകക്ഷിയായ ബി.ജെ.പി നിലവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഗുജറാത്തിൽ എ.എ.പി 118 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ അദ്ധ്യക്ഷതയിൽ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഓൺലൈനിലൂടെ പങ്കെടുത്തു. തിരഞ്ഞെടുപ്പ് അടുത്ത മാസം ഒന്ന്, അഞ്ച് തീയതികളായി നടക്കും. എട്ടിനാണ് വോട്ടെണ്ണൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |