തിരുവനന്തപുരം: ഇന്ത്യൻബഹിരാകാശ ചരിത്രത്തിൽ ആദ്യമായി സ്വകാര്യ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം വിജയിച്ചു. ശ്രീഹരിക്കോട്ടയിലെ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.30ഓടെ കുതിച്ചുയർന്ന വിക്രം എസ് റോക്കറ്റിന്റെ അഞ്ച് മിനിറ്റ് നീണ്ട 'പ്രാരംഭ്" ദൗത്യം വിജയിച്ചെന്ന് ഇൻസ്‌പെയ്സ് ചെയർമാൻ പവൻകുമാർ ഗോയങ്ക പറഞ്ഞു.
89.5കിലോമീറ്റർ ഉയരത്തിലെത്തിയ റോക്കറ്റിന്റെ ഡേറ്റ കൈമാറ്റം, ഉപകരണങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ, പ്രവേഗം, താപനിയന്ത്രണം, തുടങ്ങിയവയെല്ലാം കൃത്യമായിരുന്നുവെന്ന് ഐ.എസ്.ആർ.ഒ.യും വ്യക്തമാക്കി. ഐ.എസ്.ആർ.ഒ.ചെയർമാൻ ഡോ.എസ്.സോമനാഥ്, കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് തുടങ്ങിയവരും ചരിത്രവിക്ഷേപണത്തിന് സാക്ഷിയായി.
വിക്ഷേപണങ്ങൾ ഇനി സ്വകാര്യമേഖലയിൽ
ഇന്ത്യയിൽ സർക്കാർ സ്ഥാപനമായ ഐ.എസ്.ആർ.ഒ മാത്രമാണ് ഉപഗ്രഹങ്ങളും റോക്കറ്റുകളും നിർമ്മിച്ച് വിക്ഷേപണം നടത്തിയിരുന്നത്. വിദേശ ഉപഗ്രഹങ്ങൾ വാണിജ്യാടിസ്ഥാനത്തിലും വിക്ഷേപിക്കാറുണ്ട്. സ്വകാര്യമേഖലയിൽ റോക്കറ്റ് നിർമ്മിച്ച് വിക്ഷേപിക്കുന്നത് ആദ്യമാണ്. ഹൈദരാബാദിലെ സ്കൈറൂട്ട് എന്ന സ്ഥാപനമാണ് റോക്കറ്റ് നിർമ്മിച്ചത്. ആദ്യ വിക്ഷേപണത്തിന് ഐ.എസ്.ആർ.ഒയുടെ മേൽനോട്ടമുണ്ടായിരുന്നെങ്കിലും അടുത്ത വിക്ഷേപണങ്ങൾ സ്ഥാപനം നേരിട്ട് നടത്തും. അടുത്ത വർഷം മുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് സ്കൈറൂട്ട് സി.ഇ.ഒ. പവൻകുമാർ ചന്ദന പറഞ്ഞു.
ഇന്നലെ നടന്ന പരീക്ഷണം
ആറ് മീറ്റർ ഉയരവും 455കിലോഗ്രാം ഭാരവുമുള്ള വിക്രം. എസ് റോക്കറ്റിന് ഒരു ഘട്ടം മാത്രം. കലാം 80 എൻജിനും ഖര ഇന്ധനവുമാണ് ഉപയോഗിച്ചത്. ഇന്ത്യ,സിംഗപ്പൂർ,അമേരിക്ക എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഫൺസാറ്റ്, അർമേനിയയുടെ ബസുംഖ്, എൻ.സ്‌പെയ്സിന്റെ ടെക് ഇന്ത്യ എന്നീ മൂന്ന് പേലോഡുകളുണ്ടായിരുന്നു. റോക്കറ്റ് രണ്ടുമിനിറ്റിൽ 89.5കിലോമീറ്റർ ഉയരത്തിലെത്തി. ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗത്തിലായിരുന്നു കുതിപ്പ്. ബഹിരാകാശം തുടങ്ങുന്ന 100കിലോമീറ്ററിൽ എത്തിയില്ല. എത്തിക്കാൻ ലക്ഷ്യവുമില്ലായിരുന്നു. ബഹിരാകാശത്ത് എത്താത്തതിനാൽ പേലോഡുകൾ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചില്ല. റോക്കറ്റിൽ തന്നെ മൂന്ന് പേലോഡുകളും പ്രവർത്തിപ്പിച്ചു. ഭൂമിയുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് റോക്കറ്റും പേലോഡുകളും മുൻനിശ്ചയിച്ച ആകാശത്താരയിലൂടെ കടലിൽ പതിച്ചു. കരയിൽ നിന്ന് 130കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ പതിച്ച റോക്കറ്റ് വീണ്ടെടുത്തു. ഇതിന്റെ തുടർച്ചയായ വിക്രം എസ് - 1റോക്കറ്റിലാവും ഉപഗ്രഹങ്ങൾ ബഹിരാകാശ ഭ്രമണപഥത്തിൽ വിക്ഷേപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |