ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയുമുൾപ്പെടെയുളള നേതാക്കൾ ഗുജറാത്തിലെത്തുകയാണ്. സോമനാഥ് ക്ഷേത്ര സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രേ മോദി ഇന്നലെ നാല് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്തു. ഇന്ന് ഗുജറാത്തിലെത്തുന്ന രാഹുൽ ഗാന്ധി രണ്ട് റാലികളിൽ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ സോണിയയും പ്രിയങ്കയും പ്രചാരണത്തിനെത്തും.
അതേസമയം ഗുജറാത്തിലെ ധോരാജിയിൽ നടന്ന റാലിയ്ക്കിടെ പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം സാമൂഹിക പ്രവർത്തക മേധാ പട്കർ പങ്കെടുത്തതിനെ അദ്ദേഹം ശക്തമായി വിമർശിച്ചു. നർമ്മദ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടോളം സ്തംഭിപ്പിച്ച സ്ത്രീയോടൊപ്പം ഒരു കോൺഗ്രസ് നേതാവ് പദയാത്ര നടത്തുന്നത് കണ്ടു. നർമ്മദ പദ്ധതി സ്തംഭിപ്പിച്ചവരോടൊപ്പമാണ് കോൺഗ്രസ്. അവരുടെ തോളിൽ കയ്യിട്ടല്ലേ രാഹുൽ പദയാത്ര നടത്തിയതെന്ന് വോട്ട് ചോദിച്ചു വരുന്ന കോൺഗ്രസുകാരോട് നിങ്ങൾ ചോദിക്കണം. ഓരോ ബൂത്തിലും ബി.ജെ.പി ജയിക്കുമെന്ന് നിങ്ങൾ ഉറപ്പാക്കണമെന്നും വെരാവൽ ടൗണിൽ നടന്ന റാലിയിൽ സംസാരിക്കവെ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
സോമനാഥ ക്ഷേത്ര ദർശനത്തിനു ശേഷമാണ് പ്രധാനമന്ത്രി റാലികളിൽ പങ്കെടുത്തത്. വെരാവൽ ,ധോരാർജി, അമ്രേലി, ബോട്ടാഡ് എന്നിവിടങ്ങളിലായിരുന്നു റാലികൾ. സംസ്ഥാനത്ത് എട്ട് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബി.ജെ.പി 89 മണ്ഡലങ്ങളിലാണ് റാലികൾ നടത്തിയത്.
അതിനിടെ, പാർട്ടി വിമതന്മാരായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഏഴ് നേതാക്കളെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തു. ഇവരിൽ മുൻ എം.എൽ.എയും ആദിവാസി നേതാവുമായ ഹർഷദ് വാസവ നന്ദോഡ് മണ്ഡലത്തിലും മുൻ എം.എൽ.എ അരവിന്ദ് ലഡാനി കേശോദ് മണ്ഡലത്തിലും വിമതരായി മത്സരിക്കും. ബി.ജെ.പി നേതാവായിരുന്ന ഛത്ര സിൻഹ് ഗുജാരിയ ധംഗധ്ര മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്.
രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ
ഗുജറാത്തിലെ കോൺഗ്രസ് പ്രചാരണം മന്ദഗതിയിലാണെന്നും ആം ആദ്മി പാർട്ടി പ്രചാരണം ബഹുദൂരം മുന്നിലാണെന്നുമുള്ള ആരോപണങ്ങൾക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിലെ സൂറത്തിലും രാജ്കോട്ടിലും തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. 40 അംഗ താരപ്രചാരകരുടെ പട്ടികയിൽ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, അശോക് ഗെലോട്ട്, ഭൂപേഷ് ഭാഗൽ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖരാണുള്ളത്. വോട്ടർമാരെ നേരിൽ കണ്ട് പ്രചാരണം നടത്താനാണ് തീരുമാനമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അമിത് ചാദ്‌വ പറഞ്ഞു.
ഗുജറാത്ത് പിടിക്കാനും ആപ്പ്
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത് അരവിന്ദ് കേജ്‌രിവാളും മനീഷ് സിസോദിയയുമായിരുന്നെങ്കിൽ ഗുജറാത്ത് പ്രചാരണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും നേതൃനിരയിലുണ്ട് . ഒക്ടോബർ ആദ്യവാരം തന്നെ മൂവരും പത്തിലേറെ തവണ പ്രചാരണം നടത്തിക്കഴിഞ്ഞു. പാട്ടിദാർ വികാരം മുതലെടുത്തുള്ള പ്രചാരണ തന്ത്രമാണ് പാർട്ടിയുടേത്. ഒട്ടേറെ സൗജന്യ വാഗ്ദാനങ്ങളും നൽകി. 2021ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ സൂറത്ത് കോർപ്പറേഷനിൽ കോൺഗ്രസിനെ തുടച്ചുനീക്കി 27 സീറ്റുകൾ നേടിയ ആം ആദ്മി തന്ത്രം സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള നീക്കമാണ് ആപ്പിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |