ന്യൂഡൽഹി: കേന്ദ്രസർക്കാർ തസ്‌തികകളിലെ ഒഴിവുകൾ നികത്താൻ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതി പ്രകാരം വിവിധ വകുപ്പുകളിൽ ജോലി ലഭിച്ച 71,000 പേർക്ക് ഇന്ന് നിയമനക്കത്ത് നൽകും. വീഡിയോകോൺഫറൻസിലൂടെ രാവിലെ 10.30ന് നടക്കുന്ന തൊഴിൽമേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കത്ത് വിതരണം ചെയ്യും.
തുടർന്ന് നിയമനം ലഭിച്ചവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഒക്ടോബറിൽ നടന്ന സമാനമായ ചടങ്ങിൽ 75,000 പേർക്ക് നിയമനക്കത്തുകൾ കൈമാറിയിരുന്നു. പുതുതായി ജോലിക്കു ചേർന്നവർക്കുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സ് കർമയോഗി പ്രാരംഭ് മൊഡ്യൂളിനും പ്രധാനമന്ത്രി തുടക്കം കുറിക്കും.
തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 45 ഇടങ്ങളിൽ വച്ചാണ് നിയമന ഉത്തരവിന്റെ ശരിപ്പകർപ്പുകൾ കൈമാറുക. അദ്ധ്യാപകർ, ലക്ചറർമാർ, നഴ്സുമാർ, നഴ്സിംഗ് ഓഫീസർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ തുടങ്ങിയ തസ്തികകളിലും സാങ്കേതിക-പാരാമെഡിക്കൽ തസ്തികകളിലും കേന്ദ്ര സായുധ പൊലീസ് സേനകളിലെ വിവിധ തസ്‌തികകളിലും നിയമനം ലഭിച്ചവരാണിവർ.
കർമ്മയോഗി പ്രാരംഭ്
പുതുതായി ജോലികിട്ടിയ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പെരുമാറ്റച്ചട്ടം, ജോലിസ്ഥലത്തെ ധാർമ്മികത, മാനവവിഭവശേഷി നയങ്ങൾ, സർക്കാർ നയങ്ങളെ പരിചയപ്പെടുത്തൽ, ജോലിയുമായി പൊരുത്തപ്പെടൽ തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകുന്ന പരിപാടി. igotkarmayogi.gov.in പ്ളാറ്റ്ഫോം വഴി വിപുലമായ പരിശീലനത്തിന് മറ്റു കോഴ്സുകളിലേക്കു പ്രവേശനത്തിനുള്ള അവസരവും ലഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |