ഗാന്ധിനഗർ: പൂനെ സ്വദേശിയായ പ്രീതി മസ്കെ (45) രണ്ടാഴ്‌ച കൊണ്ട് 4000 കിലോമീറ്റർ സൈക്കിൾ ചവിട്ടിക്കയറിയത് റെക്കോർഡിലേക്ക്.
ഗുജറാത്ത് മുതൽ അരുണാചൽപ്രദേശ് വരെയാണ് പ്രീതി യാത്ര ചെയ്തത്. 14 ദിവസംകൊണ്ട് രാജ്യത്തിന് കുറുകെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടുന്ന ആദ്യ വനിത എന്ന നേട്ടമാണ് രണ്ട് കുട്ടികളുടെ മാതാവായ പ്രീതി സ്വന്തമാക്കിയത്.
നവംബർ ഒന്നിന് പാകിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള കോട്ടേശ്വര ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, അസാം, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അരുണാചൽപ്രദേശിലെ ചൈന അതിർത്തിക്കടുത്തുള്ള കിബിത്തുവിലെത്തി. 13 ദിവസം കൊണ്ട് 3,995 കിലോമീറ്റർ താണ്ടിയുള്ള പ്രീതിയുടെ യാത്ര 14ന് അർദ്ധരാത്രിയാണ് അവസാനിച്ചത്.
ഓർഗനൈസേഷൻ റിബർത്ത് തേർസ്റ്റ് എന്ന സംഘടയുടെ ഭാഗമായി അവയവദാനത്തെക്കുറിച്ച് ബോധവത്കരണം സൃഷ്ടിക്കാനെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രീതിയുടെ യാത്ര. യാത്രയിലുടനീളം അകമ്പടിയായി അഞ്ചംഗസംഘം മറ്റൊരു വണ്ടിയിലുമുണ്ടായിരുന്നു.
സൈക്കിൾ ചവിട്ടിയത് മണിക്കൂറുകൾ
ദിവസവും 19 മുതൽ 24 മണിക്കൂറും സൈക്കിൾ ചവിട്ടിയാണ് പ്രീതി യാത്ര സാക്ഷാത്കരിച്ചത്. ബീഹാറിലെ ദർഭംഗ മുതൽ ശക്തമായ കാറ്റും അരുണാചൽപ്രദേശിലെ തേസു കഴിഞ്ഞാൽ മോശം റോഡുകൾ, ഉയരം, പാറക്കെട്ടുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടായിരുന്നു. വൈകിട്ട് അരുണാചൽപ്രദേശിലെ താപനില 2-3 ഡിഗ്രി സെൽഷ്യസിലായതും നെറ്റ് വർക്കില്ലാതായതും പ്രതിസന്ധിയുണ്ടാക്കി. ഉറക്കത്തെ നിയന്ത്രിച്ചത് കാപ്പി കുടിച്ചാണെന്നും ഒരു ഘട്ടത്തിൽ യാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ട വരുമെന്ന് കരുതിയെങ്കിലും എല്ലാം തരണം ചെയ്ത് ലക്ഷ്യത്തിലെത്തിയെന്നും പ്രീതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |