ബംഗളൂരു: കർണാടകയിലെ കോലാറിൽ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഗുജറാത്ത് സ്വദേശിയായ രാഹുൽ പർമർ (45) മകളെ കൊലപ്പെടുത്തി. രണ്ടുവയസുകാരിയായ ഇയാളുടെ മകൾ ജിയയുടെ മൃതദേഹം കോലാർ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലുള്ള തടാകത്തിൽ നിന്ന് ശനിയാഴ്ച രാത്രി കണ്ടെത്തി.
തടാകത്തിന്റെ കരയിൽ നിന്ന് രാഹുലിന്റെ കാറും കണ്ടെത്തി. സംശയം തോന്നിയ നാട്ടുകാരാണ് കോലാർ റൂറൽ പൊലീസ് സ്റ്റേഷനിലറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് രാഹുലിനെ പൊലീസ് പിടികൂടിയത്.
നവംബർ 15 ന് രാഹുലിനെയും മകളെയും കാണാനില്ലെന്നു കാണിച്ച് ഭാര്യ ഭവ്യ പൊലീസിൽ പരാതി നൽകിയിരുന്നു. കൊലപാതകത്തിന് മുമ്പ് മകളെ ഏറെനേരം കെട്ടിപ്പിടിച്ചെന്നും അവൾക്കൊപ്പം കളിച്ചെന്നും രാഹുൽ മൊഴി നൽകി. മകളെ നോക്കാനും ഭക്ഷണം കൊടുക്കാനും പണം ഇല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നും രാഹുൽ പൊലീസിനോട് പറഞ്ഞു.
ഭാര്യ ഭവ്യയ്ക്കൊപ്പം രണ്ട് വർഷം മുമ്പാണ് രാഹുൽ ബംഗളൂരുവിൽ താമസമാക്കിയത്. ഐ.ടി ജീവനക്കാരനായ ഇയാൾക്ക് ആറ് മാസം മുൻപ് ജോലി നഷ്ടമായിരുന്നു. തുടർന്ന് ബിറ്റ്കോയിൻ ബിസിനസിൽ സാമ്പത്തിക നഷ്ടവുമുണ്ടായി. വീട്ടിലെ സ്വർണാഭരണങ്ങൾ മോഷണം പോയെന്നു കാണിച്ച് മുമ്പ് രാഹുൽ ബംഗളൂരു പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ആഭരണങ്ങൾ പണയം വച്ചത് രാഹുൽ തന്നെയാണെന്ന് മനസിലായി. തുടർന്ന് ഇയാൾക്കെതിരെ പൊലീസ് മോഷണക്കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |