ന്യൂഡൽഹി : ആമസോൺ ഇന്ത്യയിലെ ജീവനക്കാരുടെ കൂട്ടരാജിയിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷണത്തിനൊരുങ്ങുന്നു. ആഗോളതലത്തിൽ പതിനായിരക്കണക്കിന് ജീവനക്കാരെ ആമസോൺ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ ആമസോൺ ഇന്ത്യയിലെ ചില ജീവനക്കാർ രാജിവച്ചിരുന്നു.
ജീവനക്കാരുടെ രാജിയിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് തൊഴിൽ മാനദണ്ഡലംഘനമുണ്ടായോ എന്ന് മന്ത്രാലയത്തിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്രം നേരത്തെ ആമസോണിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ജീവനക്കാരെ പിരിച്ച് വിട്ടതല്ലെന്നും ' വോളന്ററി സെപറേഷൻ പ്രോഗ്രാമി"ന്റെ ഭാഗമായി അവർ സ്വമേധയ രാജിവച്ചതാണെന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം.
അതേ സമയം, മൊത്തവ്യാപാര ഇ - കൊമേഴ്സ് സേവനമായ ആമസോൺ ഡിസ്ട്രിബ്യൂഷന്റെ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി ഇന്നലെ അറിയിച്ചു. ആമസോൺ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം ഡിസംബർ 29ന് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണിത്. ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമായ ആമസോൺ അക്കാഡമിയും നിറുത്തി. നിരവധി പേർക്കാണ് ഇതിലൂടെ തൊഴിൽ നഷ്ടമാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |