ന്യൂഡൽഹി: അഫ്താബ് കൊല ചെയ്ത ശ്രദ്ധ വാൽക്കറുടെ ശരീരഭാഗങ്ങൾ ഫ്രിഡ്ജിലുണ്ടെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് അഫ്താബിന്റെ പുതിയ പെൺസുഹൃത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകി. കൊലപാതകം നടന്ന മാസം രണ്ട് തവണ അഫ്താബിന്റെ താമസ സ്ഥലത്ത് പോയെങ്കിലും നിഷ്ഠൂരമായ കൊലയെ കുറിച്ചുളള ഒരു സൂചനയുണ്ടായിരുന്നില്ല. സാധാരണ നിലയിലായിരുന്നു അഫ്താബിന്റെ പെരുമാറ്റം. തന്റെ കാര്യത്തിൽ അഫ്താബ് വലിയ ശ്രദ്ധാലുവായിരുന്നു. ഒക്ടോബർ 12 നാണ് തനിക്ക് മോതിരം സമ്മാനിച്ചതെന്ന് സൈക്യാട്രിസ്റ്റ് കൂടിയായ സുഹൃത്ത് പറഞ്ഞു. അഫ്താബിന് പെർഫ്യൂമുകളുടെ വലിയ ശേഖരം ഉണ്ടായിരുന്നു. തനിക്ക് ഒരു പെർഫ്യൂം സമ്മാനമായി നൽകുകയും ചെയ്തു. അമിതമായി പുകവലിക്കുന്നയാളാണ് അഫ്താബ്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണത്തോട് ഏറെ ഇഷ്ടമായിരുന്ന അഫ്താബ് നോൺ വെജിറ്റേറിയൻ ഭക്ഷണം വിവിധ റസ്റ്റോറന്റുകളിൽ നിന്ന് അന്ന് ഒാർഡർ ചെയ്തുവെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അഫ്താബിന്റെ ക്രൂരതയറിഞ്ഞ് ഞെട്ടിയ യുവതിക്ക് കൗൺസലിംഗ് നൽകി വരികയാണ്. അഫ്താബ് നൽകിയ മോതിരം വീണ്ടെടുത്ത ശേഷം യുവതിയുടെ മൊഴി അന്വേഷക സംഘം രേഖപ്പെടുത്തി. വിവിധ ഡേറ്റിംഗ് ആപ്പുകൾ വഴി 20 ഓളം സ്ത്രീകളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നു. മെയ് 30 ന് ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം 12 ദിവസത്തിനുള്ളിൽ പുതിയ ബന്ധം സ്ഥാപിച്ചതായി ഡേറ്റിംഗ് ആപ്പിൽ നിന്നാണ് അന്വേഷണ സംഘം മനസ്സിലാക്കിയത്.
നുണ പരിശോധനക്കിടെ അഫ്താബിന്റെ കുറ്റസമ്മതം
പങ്കാളിയായ ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയ കാര്യം നുണപരിശോധന നടത്തുന്നതിനിടെ അഫ്താബ് സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. അഞ്ചാം തവണയായിരുന്നു കഴിഞ്ഞ ദിവസം പോളിഗ്രാഫ് ടെസ്റ്റ് നടന്നത്. എന്നാൽ ഹീനമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് അഫ്താബിന് ഒരു പശ്ചാത്താപവുമില്ലെന്നും പൊലീസ് അറിയിച്ചു. പോളിഗ്രാഫ് പരിശോധന പൂർത്തിയായെന്നും വിശദമായ റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറുമെന്നും ഫോറൻസിക് സയൻസ് ലാബോറട്ടറി(എഫ്.എസ്.എൽ) അസിസ്റ്റന്റ് ഡയറക്ടർ സഞ്ജീവ് ഗുപ്ത പറഞ്ഞു. പ്രതിയെ ഇന്ന് നാർക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |